തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നലെ സാധാരണ നിലയിലായി. അഞ്ചു ദിവസത്തെ സ്തംഭവനത്തെ തുടർന്ന് റേഷൻ വിതരണത്തിൽ ക്രമീകരണം വരുത്തിതോടെയാണിത്. ഇന്നലെ 2,29,549 കാർഡുടമകൾ സാധനങ്ങൾ വാങ്ങി. മലപ്പുറം, തൃശൂർ പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8.30മുതൽ 12വരെയും തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ 3.30മുതൽ 6.30 വരെയുമായിരുന്നു റേഷൻ കടകൾ പ്രവർത്തിച്ചത്. ഈ മാസം 18വരെ ഈ സമയക്രമം തുടരും. നിലവിലെ സെർവറിനു ശേഷിക്കുറവ് ഉണ്ടായതിനാൽ പുതിയ സെർവർ ഉപയോഗിക്കാൻ തീരുമാനമായിട്ടുണ്ട്. ഇപ്പോഴത്തെ സെർവർ റേഷൻ വിതരണം സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്നതിനും അപേക്ഷ സ്വീകരിക്കുന്നതിനും ഉൾപ്പെടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ച് കോടി രൂപ മുടക്കിയാണ് സെർവർ വാങ്ങിയത്.
റേഷൻ കടകൾ അടച്ചിട്ടതിൽ വ്യാപാരികൾ ക്ഷമ ചോദിക്കണം: മന്ത്രി അനിൽ
കണ്ണൂർ: റേഷൻ കടകൾ അടച്ചിട്ടതുമൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് റേഷൻ വ്യാപാരികൾ ജനങ്ങളോട് ക്ഷമ ചോദിക്കണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ. കഴിഞ്ഞ ഏതാനും ദിവസമായി സെർവർ തകരാർ മൂലം റേഷൻ വിതരണത്തിൽ ഭാഗിക തടസം നേരിട്ടിരുന്നു. എന്നാൽ ചില നിക്ഷിപ്ത താത്പര്യക്കാർ റേഷൻ വ്യാപാരികളെ കൂട്ടുപിടിച്ച് അവരുടെ താത്പര്യം നടപ്പിലാക്കാനാണ് റേഷൻ കടകൾ അടച്ചിട്ടതെന്നും മന്ത്രി കുറ്റപ്പെടുത്തി. കണ്ണൂരിൽ സപ്ളൈകോയുടെ ഓൺലൈൻ സെയിൽ ആൻഡ് ഹോംഡെലിവറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റേഷൻ കടകൾ സർക്കാരിന്റേതാണ്. അവിടെ സർക്കാർ നടപടിക്രമങ്ങളുണ്ട്. അല്ലാതെ തോന്നിയപോലെ അടച്ചിടാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |