തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യത്തിന് തുടക്കമിട്ട് ഇൗ സ്വാതന്ത്ര്യ ദിനത്തിലോ, അതിന് തൊട്ടുമുമ്പോ ഗഗൻയാനിന്റെ ഡമ്മി പരീക്ഷണം നടത്തും. 2018 ലെ സ്വാതന്ത്ര്യ ദിനത്തിലാണ് ഗഗൻയാൻ ദൗത്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ദൗത്യത്തിന് മുമ്പുള്ള രണ്ട് ഡമ്മി പരീക്ഷണങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ നടത്തുന്നത്. ഗഗൻയാൻ പേടകത്തിൽ ആളില്ലാതെ നടത്തുന്ന വിക്ഷേപണമാണിത്.
അടുത്ത വർഷമാണ് വിക്ഷേപണം. അതോടെ അമേരിക്ക,റഷ്യ,ചെെന എന്നിവർക്ക് ശേഷം ബഹിരാകാശത്ത് സ്വന്തം ശക്തികൊണ്ട് മനുഷ്യരെ എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ഏറ്റവും ശക്തിയേറിയ ജി.എസ്.എൽ.വി എം.കെ- ത്രീ റോക്കറ്റിന്റെ പരിഷ്കരിച്ച പതിപ്പായ ഹ്യൂമൻറേറ്റഡ് റോക്കറ്റാണ് ഉപയോഗിക്കുക. യാത്രികരുടെ ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും ചേർന്ന ഗഗൻയാൻ പേടകത്തിന് 8000 കിലോ ഭാരമുണ്ട്. ക്രൂ മൊഡ്യൂളിന് ഇരട്ട ഭിത്തിയാണ്. പേടകം ഭൗമാന്തരീക്ഷത്തിൽ തിരികെ പ്രവേശിക്കുമ്പോഴുണ്ടാകുന്ന കൊടും ചൂട് അതിജീവിക്കാനാണിത്. സെക്കൻഡിൽ 7.8 കി.മീ. വേഗതയിലായിരിക്കും പേടകം ഭൂമിയെ ചുറ്റുക. ബംഗാൾ ഉൾക്കടലിലോ, അറബിക്കടലിലോ ആണ് ഇറക്കുക. ലാൻഡിംഗ് സ്ഥാനം കപ്പലിലുള്ള രക്ഷാസേനയ്ക്ക് നിർണയിക്കാനാവും. രണ്ടു മണിക്കൂറിനകം യാത്രികരെ കപ്പലിലെത്തിക്കും. അടിയന്തര സാഹചര്യത്തിൽ അവർക്കു രണ്ടു ദിവസത്തോളം പേടകത്തിൽ തന്നെ കഴിയാനുമാകും. ഇതെല്ലാമാണ് ഡമ്മി പരീക്ഷണത്തിൽ ചെയ്യുക.
ദൗത്യത്തിനായുള്ള നാല് ഇന്ത്യൻ യാത്രികർ റഷ്യയിൽ 15 മാസം പരിശീലനം പൂർത്തിയാക്കി തിരിച്ചെത്തി. എൻജിനിയറിംഗ്, മെഡിക്കൽ, സുരക്ഷാ പരിശീലനങ്ങൾക്കു പുറമെ ഭാരരഹിതാവസ്ഥ നേരിടാനും സംഘാംഗങ്ങളെ പ്രാപ്തരാക്കും. ഇത് നടന്നുവരികയാണ്.
8000 കിലോ
ഗഗൻയാൻ പേടകത്തിന്റെ ഭാരം
7.8 കിലോ മീറ്റർ
സെക്കൻഡിൽ ഭൂമിയെ ചുറ്റുന്ന വേഗത
മറ്റ് വിക്ഷേപണങ്ങൾ
എസ്.എസ്.എൽ.വി
ഇ.ഒ.എസ്-4 പി.എസ്.എൽ.വി ഉപയോഗിച്ചും ഇ.ഒ.എസ്- 2 എസ്.എസ്.എൽ.വി എന്ന ചെറിയ റോക്കറ്റുപയോഗിച്ചും വിക്ഷേപിക്കും. 500 കിലോഗ്രാമിൽ താഴെയുള്ള ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കാനുള്ള റോക്കറ്റാണ് എസ്.എസ്.എൽ.വി ലോകത്ത് ഇത്തരം റോക്കറ്റുകൾ വേറെയില്ല. ഇതിനായി പ്രത്യേക വിക്ഷേപണത്തറയും ഇന്ത്യയിൽ ഒരുക്കുന്നുണ്ട്. വൻ വാണിജ്യ സാദ്ധ്യതയുള്ളതാണീ പദ്ധതി.
ദിശയും തൃഷ്ണയും
ഫ്രാൻസുമായി ചേർന്ന് ഭൂമിയുടെ അന്തരീക്ഷത്തെ പഠിക്കാൻ "ദിശ" എന്ന പേരിൽ ഇരട്ട ഉപഗ്രഹങ്ങളും ഭൂമിയുടെ ഉപരിതല താപനില പഠിക്കാൻ "തൃഷ്ണ"യും വിക്ഷേപിക്കും.
ആദിത്യ, ചന്ദ്രയാൻ 3
സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1, ചന്ദ്രയാൻ 3, ഗതിനിർണ്ണയ ഉപഗ്രഹ പരമ്പരയിലെ പുതിയ ഐ.ആർ.എൻ.എസ്.എസ് ഉപഗ്രഹം, ശുക്രയാൻ എന്നിവയാണ് മറ്റ് പദ്ധതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |