അപ്പീൽ നൽകുമെന്ന് പ്രോസിക്യൂട്ടർ
കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്ന കോളിളക്കം സൃഷ്ടിച്ച കേസിൽ ''വെറുതേ വിട്ടിരിക്കുന്നു'' എന്ന ഒറ്റവരി വിധിയിലൂടെ ജലന്ധർ മുൻ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി. ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ്, ഏവരും കടുത്ത ശിക്ഷ പ്രതീക്ഷിച്ച കേസിൽ വിധി പറഞ്ഞത്. പീഡന പരാതി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
അപ്രതീക്ഷിത വിധിയാണെന്നും, അപ്പീലിന് പോകുമെന്നും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.ജിതേഷ് ബാബു പറഞ്ഞു. വിധിക്ക് ശേഷം കുറവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീകളുമായി കൂടിക്കാഴ്ചയും നടത്തി.
2014-2016 കാലയളവിൽ ഫ്രാങ്കോ പ്രകൃതി വിരുദ്ധമായുൾപ്പെടെ പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. 2018 ജൂൺ 29ന് കുറവിലങ്ങാട് പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് വൈകുന്നെന്ന് ചൂണ്ടിക്കാട്ടി അഞ്ച് കന്യാസ്ത്രീകൾ കൊച്ചിയിൽ നിരാഹാരം കിടന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം സെപ്തംബർ 21നാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. 105 ദിവസം നീണ്ട വിസ്താരത്തിനൊടുവിലാണ് വിധി.
സാക്ഷികളിലാരും കൂറുമാറിയില്ലെങ്കിലും തെളിവുകളുടെ അഭാവം,മൊഴിയിലെ വൈരുദ്ധ്യം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 83 സാക്ഷികളിൽ 39 പേരെയും കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുർ ബിഷപ് ഡോ. കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ, പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ എന്നിവരെയും വിസ്തരിച്ചു.
പ്രതിഭാഗത്തിനായി അഡ്വക്കേറ്റുമാരായ ബി.രാമൻപിള്ള, സി.എസ്. അജയൻ, നിബു ജോൺ, അഖിൽ വിജയ്, മഹേഷ് ഭാനു എന്നിവർ ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ജിതേഷ് ബാബുവിന് പുറമേ അഡ്വ. സുബിൻ കെ. വർഗീസും ഹാജരായി.
തിരിച്ചടികൾ
1) പീഡനത്തിന് ഇരയായെന്ന് പറയുന്ന സമയത്ത് കന്യാസ്ത്രീയും ബിഷപ്പുമായി സൗഹൃദത്തിലായിരുന്നു എന്നതിന്റെ ഡിജിറ്റൽ തെളിവുകൾ
2) ഇക്കാലത്ത് ഇരുവരും സൗഹൃദത്തോടെ ഒന്നിച്ച് പരിപാടികളിൽ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ
3) കന്യാസ്ത്രീക്ക് എതിരെ ബിഷപ്പിന് കിട്ടിയ പരാതിയിൽ അച്ചടക്കനടപടി എടുത്തപ്പോഴാണ് പീഡനപരാതി ഉന്നയിച്ചതെന്ന വാദം
4) കന്യാസ്ത്രീയുടെ പരാതികളിൽ പലവട്ടമുണ്ടായ മാറ്റങ്ങൾ. മാനസിക പീഡനമെന്ന ആദ്യ പരാതി പിന്നീട് ലൈംഗിക പീഡനമായി
5) സിസ്റ്റർ അനുപമ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെയും കോടതിയിലെ മൊഴിയിലെയും വൈരുദ്ധ്യം
ഫ്രാങ്കോയുടെ പണത്തിൽ കേസ് അട്ടിമറിക്കപ്പെട്ടു. മരണം വരെ ഞങ്ങൾ പോരാട്ടം തുടരും. പൊലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡിഷ്യറിയിൽ നിന്ന് ലഭിച്ചില്ല
- സിസ്റ്റർ അനുപമ
നീതിയുടെ അവസാന വാതിൽ അല്ലിത്. നീതിക്കായി പോരാടിയ സിസ്റ്റർമാർ ഇത്രയുംനാൾ പിടിച്ചുനിന്നു. അവർക്ക് ധൈര്യം സംഭരിച്ചു മുന്നോട്ട് പോകാൻ സാധിക്കട്ടെ
- സിസ്റ്റർ ജെസ്മി
ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയിൽ നടപ്പായി
- ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |