പാലക്കാട്: ഒരു കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശികൾ പിടിയിൽ. മേലാറ്റൂർ, വെള്ളിയഞ്ചേരി സ്വദേശികളായ മുഹമ്മദ് റാഷിദ് (27), മുജീബ് റഹ്മാൻ (36) എന്നിവരെയാണ് 3.200 കിലോ ഹാഷിഷ് ഓയിലുമായി പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും ടൗൺ നോർത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി കടത്ത് പിടികൂടിയത്.
ആന്ധ്രപ്രദേശിലെ പാഡേരുവിൽ നിന്ന് ട്രെയിൻ മാർഗമാണ് പ്രതികൾ ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്. തൃശൂർ ജില്ലയിലെ ഇടപാടുകാരന് കൈമാറാനായിരുന്നു പദ്ധതി. പ്രതികൾ മുമ്പും സമാന രീതിയിൽ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചെറിയ ബോട്ടിലുകളിൽ നിറച്ചാണ് ചില്ലറ വില്പന നടത്തിവരുന്നത്. വലിയ അളവിൽ കഞ്ചാവ് വാറ്റിയെടുത്താണ് ഹാഷിഷ് ഓയിൽ നിർമ്മിക്കുന്നത്. ലഹരിക്കടത്തിന്റെ ഇടപാടുകാരുടെ ഉറവിടത്തെക്കുറിച്ചും പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശത്തെ തുടർന്ന് പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്‌പെക്ടർ രാജേഷ്, എസ്.സി.പി.ഒ സലീം, സി.പി.ഒ സുരേഷ് കുമാർ, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ടി.ആർ. സുനിൽ കുമാർ, റഹിം മുത്തു, സൂരജ് ബാബു, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ, സൈബർ സെൽ ഉദ്യോഗസ്ഥൻ കെ.വി. ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് ലഹരിക്കടത്ത് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |