ന്യൂഡൽഹി : ഇന്ത്യ ഒാപ്പൺ ബാഡ്മിന്റണിന്റെ പുരുഷ സിംഗിൾസിൽ യുവ ഇന്ത്യൻ താരം ലക്ഷ്യ സെൻ ഫൈനലിലെത്തി. ഇന്നലെ നടന്ന സെമിഫൈനലിൽ മലേഷ്യൻ താരം എംഗ് സെ യോംഗിനെ പൊരുതിത്തോൽപ്പിച്ചായിരുന്നു ലക്ഷ്യയുടെ ഫൈനൽ പ്രവേശം.ഇഞ്ചോടിഞ്ച് പൊരിതെങ്കിലും ആദ്യ ഗെയിം കൈവിട്ട ശേഷം തിരിച്ചടിച്ച ലക്ഷ്യ 19-21 21-16 21-12 എന്ന സ്കോറിനാണ് വിജയം കണ്ടത്.അതേസമയം വനിതാ താരം പി.വി സിന്ധു സെമിഫൈനലിൽ തോറ്റ് പുറത്തായി.
20കാരനായ ലക്ഷ്യ ആദ്യമായാണ് ഒരു വേൾഡ് ടൂർ സൂപ്പർ 500 സിരീസിന്റെ ഫൈനലിൽ എത്തുന്നത്. ഇന്ന് നടക്കുന്ന ഫൈനലിൽ നിലവിലെ ലോകചാമ്പ്യൻ സിംഗപ്പൂരിന്റെ ലോ കീൻ യേയെ നേരിടും. കഴിഞ്ഞ വർഷം നടന്ന ഡച്ച് ഓപ്പണിന്റെ ഫൈനലിൽ ലോ ലക്ഷ്യയെ തോൽപ്പിച്ചിരുന്നു.കഴിഞ്ഞ മാസം നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ലോ സ്വർണം നേടിയപ്പോൾ ലക്ഷ്യയ്ക്ക് വെങ്കലം ലഭിച്ചിരുന്നു. ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനായിരുന്നു വെള്ളി. ശ്രീ കൊവിഡ് കാരണം ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |