അടുത്തമാസം ഒന്നാം തീയതി മുതൽ സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിദ്യാർത്ഥികളുടെ നിരക്കിലും വർദ്ധനവുണ്ട്, എന്നാൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വീട്ടിലെ വിദ്യാർത്ഥികൾക്ക് സൗജന്യയാത്രയും ഉറപ്പാക്കുന്നു. ഇത് വിദ്യാർത്ഥികൾക്കിടയിൽ ഉള്ളവനും ഇല്ലാത്തവനുമെന്ന അന്തരമുണ്ടാക്കുമെന്ന് കെ എസ് യു നേതാവ് കെ എം അഭിജിത്ത് ആരോപിക്കുന്നു. ഇതിന് പുറമേ വിദ്യാർത്ഥികളുടെ ചാർജ് ഒന്നിൽ നിന്നും അഞ്ച് രൂപയാക്കി വർദ്ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ എസ് യു വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിലെ എത്ര വിദ്യാർത്ഥികളുടെ വീടുകളിൽ 'മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ്' ഉണ്ട്..?
എത്ര പാവപ്പെട്ടവനും, കൂലിപ്പണിക്കാരനും, അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവനും മഞ്ഞ റേഷൻ കാർഡുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്..?
മഞ്ഞ റേഷൻ കാർഡുള്ള വിദ്യാർത്ഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര എന്ന തീരുമാനം സർക്കാർ കൈക്കൊണ്ടാൽ സ്വാഗതം ചെയ്യും. എന്നാൽ അതിന്റെ മറവിൽ വിദ്യാർത്ഥികൾക്കിടയിൽ ഉള്ളവനും ഇല്ലാത്തവനുമെന്ന അന്തരമുണ്ടാക്കി വിദ്യാർത്ഥികളുടെ ബസ്സുകളിലെ അടിസ്ഥാന കൺസെഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ചു രൂപയാക്കാൻ സർക്കാർ തീരുമാനിച്ചാൽ ആ തീരുമാനത്തെ കൈയ്യും കെട്ടി സ്വാഗതം ചെയ്യാൻ കെ.എസ്.യുവിന് സൗകര്യമില്ല.
യാത്രാ കൺസെഷൻ വിദ്യാർത്ഥികളുടെ അവകാശമാണ്, ആ അവകാശം നേടിയെടുത്തത് കെ.എസ്.യുവാണ്. വിദ്യാർത്ഥികളുടെ യാത്രാവകാശത്തെ അട്ടിമറിക്കാൻ കേരളത്തിന്റെ ഭരണകൂടം ശ്രമിച്ചാൽ അതിനെതിരെ പ്രക്ഷോഭവുമായി, യാത്രാവകാശ സംരക്ഷണത്തിനവേണ്ടി കെ.എസ്.യു തെരുവുകളിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |