തിരുവനന്തപുരം: കിഴക്കമ്പലത്ത് കഴിഞ്ഞ ഡിസംബറിൽ അന്യസംസ്ഥാനക്കാർ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തുമെന്ന് സംസ്ഥാന തൊഴിൽ വകുപ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. വിവരശേഖരണത്തിന് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണവും എങ്ങുമെത്തിയില്ല. അന്യസംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആവാസ് പദ്ധതിയിലൂടെയുള്ള വിവരശേഖരണവും നിലച്ചു. അതേസമയം പൊലീസുകാർ മുഖേനയുള്ള കണക്കെടുപ്പ് മാത്രമേ ഇക്കാര്യത്തിൽ ഫലപ്രദമാകൂ എന്ന വിലയിരുത്തലിലാണ് തൊഴിൽവകുപ്പ്. ഇടയ്‌ക്കിടെ താമസ്ഥലവും ജോലിയും മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇവരുടെ കൃത്യമായ രേഖകൾ പരിശോധിക്കുക അസാദ്ധ്യമെന്നാണ് തൊഴിൽ വകുപ്പിന്റെ വിശദീകരണം. ഇവരെ കേരളത്തിലെത്തിക്കുന്ന കരാറുകാർ വിവരങ്ങൾ തൊഴിൽ വകുപ്പിന് കൃത്യമായി നൽകാറുമില്ല.
അതേസമയം, കിഴക്കമ്പലം സംഭവത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ പതിവായി സന്ദർശിക്കാനും തൊഴിലുടമകളുമായും കരാറുകാരുമായും നല്ല ബന്ധം പുലർത്താനും ഡിവൈ.എസ്.പിമാർക്കും സ്റ്റേഷൻ മേധാവികൾക്കും പൊലീസ് ആസ്ഥാനത്തു നിന്ന് നിർദ്ദേശം നൽകിയിരുന്നു. കണക്കെടുപ്പുകൂടി ലക്ഷ്യമാക്കിയായിരുന്നു ഇത്.
തൊഴിലാളികൾ 194 ജില്ലകളിൽ നിന്ന്
വിവിധ സംസ്ഥാനങ്ങളിലെ 194 ജില്ലകളിൽ നിന്നാണ് കേരളത്തിലേക്ക് തൊഴിലാളികൾ എത്തുന്നത്. ഇതിൽ അഞ്ചിൽ നാലു ഭാഗവും വരുന്നത് തമിഴ്നാട്, കർണാടക, ഒഡീഷ, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിൽ നിന്ന്. പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് കൂടുതൽ. സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് ബംഗാളിൽ നടത്തിയ വിവരശേഖരണത്തിൽ ജലംഗി, ദോംമ്കൽ, ഇസ്ലാംപൂർ എന്നിവിടങ്ങളിൽ നിന്ന് വലിയൊരു ശതമാനം യുവാക്കൾ എത്തുന്നുണ്ട്. അരുണാചൽ പ്രദേശ്, മണിപ്പൂർ, സിക്കിം, ത്രിപുര, അസം എന്നിവിടങ്ങളിൽ നിന്നു വരുന്നവർ പ്രധാനമായും ടെക്സ്റ്റൈൽസ് മേഖലകളിലാണ് ജോലി ചെയ്യുന്നത്. ഡൽഹിയിൽ നിന്നും വരുന്ന ചെറുപ്പക്കാർ പ്രധാനമായും പണിയെടുക്കുന്നത് സലൂണുകളിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |