കാസർകോട്: സ്വർണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി രാഹുൽ മഹാദേവ് ജാവിറിനെ മൊഗ്രാൽപുത്തൂർ കടവത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർച്ച ചെയ്ത കേസിൽ രണ്ടുപ്രതികളെ കൂടി കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ അഞ്ചാം പ്രതി തൃശ്ശൂർ ചാലക്കുടി താഴൂർ വടശ്ശേരിയിലെ എഡ്വിൻ തോമസ് (38), ആറാം പ്രതി എറണാകുളം അങ്കമാലി കരുവക്കുറ്റിയിലെ ആന്റണി ലൂയിസ് (21) എന്നിവരെയാണ് ഞായറാഴ്ച്ച രാവിലെ പതിനൊന്നോടെ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശത്തേ തുടർന്ന് കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി. അജിത്കുമാറും സംഘവും അറസ്റ്റു ചെയ്തത്.
ഇരുവരും ശനിയാഴ്ച തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിന് സമീപം കാറിൽ കറങ്ങുന്ന വിവരം ലഭിച്ച കേസ് അന്വേഷിക്കുന്ന പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മൊത്തം 13 പ്രതികളാണ് ഉളളതെന്നും ഇതിൽ ഒരു പ്രതി കോടതിയിൽ മുൻകൂർ ജാമ്യം വാങ്ങിയതായും സി.ഐ. അറിയിച്ചു.
മൂന്നു ദിവസം മുമ്പ് അറസ്റ്റിലായ കുമ്പള കോയിപ്പാടി ശാന്തിപ്പള്ളം ജമീല മൻസിലിൽ സഹീർ റഹ്‌മാൻ, കണ്ണൂർ പുതിയതെരുവിലെ വി.വി മുബാറക് എന്നിവരെ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഈ കേസിലെ ഒന്നാംപ്രതിയായ കണ്ണൂർ മാലൂർ കുന്നുമ്മൽ സ്വദേശി സിനിലിനെ (42) കണ്ടെത്തുന്നതിന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള സംഘത്തിൽ എസ്.ഐ. രഞ്ജിത്ത്, എ.എസ്.ഐമാരായ വിജയൻ, മോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവൻ, ഡ്രൈവർ ഷുക്കൂർ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |