തിരുവനന്തപുരം: കൊലപാതകമടക്കമുള്ള കൊടും കുറ്റകൃത്യങ്ങൾ പൊലീസിനെ നോക്കുകുത്തിയാക്കി പേടിയില്ലാതെ ചെയ്യാനും അത് വീരപരിവേഷമായി കൊണ്ടാടാനും ഗുണ്ടകൾ ഒരുമ്പെടുന്ന ഭീതിദമായ അവസ്ഥയിലേക്ക് കേരളം മാറുന്നു. സംസ്ഥാനത്ത് സദാസമയവും ആക്രമണത്തിന് സന്നദ്ധരായ 1500 ഗുണ്ടകളുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പൊലീസിലെ ഉന്നതങ്ങളിലുൾപ്പെടെയുള്ളവരിൽ നിന്ന് ഗുണ്ടകൾക്കും മാഫിയകൾക്കും ലഭിക്കുന്ന താങ്ങും തണലുമാണ് ഇൗ അരാജകത്വത്തിന് വഴിയൊരുക്കുന്നതെന്നാണ് സൂചന.
കോട്ടയത്ത് കൊലപാതകം നടത്തി മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ടത് ഇക്കാര്യം ശരിവയ്ക്കുന്ന ഒടുവിലത്തെ സംഭവമാണ്.
കൊടും ക്രിമിനലുകളെ തൊടാതെയാണ് പൊലീസിന്റെ ഗുണ്ടാവേട്ട.കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് 14,014 ഗുണ്ടകളെ അകത്താക്കിയെന്ന് പൊലീസ് മേധാവി അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഡിസംബർ12ന് തിരുവനന്തപുരം പോത്തൻകോടിനു സമീപം യുവാവിനെ കൊലപ്പെടുത്തിയശേഷം കാൽ വെട്ടിയെടുത്ത് ബൈക്കുകളിൽ ആഘോഷയാത്ര നടത്തി ഒരുമാസം പിന്നിടുമ്പോഴാണ് കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം സ്റ്റേഷനുമുന്നിൽ കൊണ്ടുവച്ച്, ഗുണ്ട നേരെ സ്റ്റേഷനിലേക്ക് കയറിച്ചെന്നത്. ചെറുതും വലുതുമായ 75 ഗുണ്ടാ ആക്രമണങ്ങളാണ് ഈ ഒരു മാസത്തിനിടയിൽ ഉണ്ടായത്.
ഗുണ്ടകളെ കാപ്പ ചുമത്തി ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കാനുള്ള നടപടികളും തട്ടിപ്പായി മാറി. കളക്ടർമാർ അനുമതി നൽകുന്നില്ലെന്നാണ് പൊലീസിന്റെ പരാതി. കേസുകളുടെ വിവരങ്ങളടക്കം ഹാജരാക്കുന്നില്ലെന്ന് കളക്ടർമാർ പറയുന്നു. കളക്ടർമാർ അനുമതി വൈകിപ്പിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്ന ആക്ഷേപം ശക്തമാണ്.
..................................................
ഗുണ്ടാവേട്ടയ്ക്ക് യുവരക്തമില്ല
രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിച്ചു
ഗുണ്ടാ സംഘത്തിൽ നിന്ന് ഷാൻ അനുഭവിച്ചത് അതി ഭീകരമായ ക്രൂരത. രക്ഷപ്പെട്ട് ഓടാതിരിക്കാൻ നഗ്നനാക്കിയ ശേഷമായിരുന്നു മർദ്ദനം. മാറി മാറി മർദ്ദിച്ച സംഘം ഷാന്റെ ഇരു കണ്ണുകളും കുത്തിപ്പൊട്ടിച്ചു. ഷാൻ മുൻപ് കഞ്ചാവ് കേസിലെ പ്രതിയായിട്ടുണ്ട്.
'മോനെ തിരിച്ചുതരാൻ പറ്റുമോ പൊലീസേ...'
കോട്ടയം : ''എന്റെ പൊന്നുമോനെ തിരിച്ചു തരാൻ പറ്റുമോ പൊലീസേ... എന്റെ കുഞ്ഞ് ആർക്കും ഒരു ദ്റോഹവും ചെയ്തിട്ടില്ലല്ലോ. പിന്നെ എന്തിനാണ് കൊന്നത്. സർക്കാർ എന്തിനാണ് കാപ്പ ചുമത്തിയവനെയൊക്കെ പുറത്ത് വിടുന്നത്, കുഞ്ഞിനെ പിടിച്ചുകൊണ്ടു പോയി എന്നു പറഞ്ഞ് ഞാൻ രാത്രി തന്നെ പരാതി തന്നതല്ലേ, ഞാനുമൊരമ്മയല്ലേ...""- ഷാനിന്റെ മാതാവ് ത്രേസ്യാമ്മ ഹൃദയം നുറുങ്ങുന്ന വാക്കുകൾ കണ്ടു നിന്നവരുടെ കണ്ണുകൾ ഇൗറനണിയിച്ചു. ഷാൻ ബാബുവിനെ കൊടുംക്രിമിനൽ ജോമോൻ തട്ടിക്കൊണ്ടുപോയെന്ന് അറിഞ്ഞപ്പോൾ മുതൽ ഉള്ളുപിടഞ്ഞ് കഴിയുകയായിരുന്നു ത്രേസ്യാമ്മ. രാത്രി എട്ടേകാലോടെ കീഴുക്കുന്ന് മിണ്ടാമഠത്തിനു സമീപമുള്ള മെെതാനത്ത് ഫുട്ബാൾ കളി കഴിഞ്ഞ് മടങ്ങിയ ഷാനെ ജോമോൻ തട്ടിക്കൊണ്ടു പോകുമ്പോഴും തിരികെ കൊണ്ടു വിടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ത്രേസ്യാമ്മയ്ക്ക്.
അർദ്ധരാത്രി കഴിഞ്ഞും മകനെ കാണാത്തതിനെ തുടർന്ന് ഒന്നേമുക്കാലോടെ ത്രേസ്യാമ്മ മകൾ ഷാരോണിനും ബന്ധു കുര്യാക്കോസിനുമൊപ്പം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. കണ്ടെത്തുമെന്ന പൊലീസിന്റെ വാക്ക് വിശ്വസിച്ച് വീട്ടിലേക്ക് പോയ ത്രേസ്യാമ്മ ഒരു പോളക്കണ്ണടയ്ക്കാതെ കൊച്ചുകൂരയുടെ വാതിക്കൽ കാത്തിരുന്നു. രാവിലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വാർത്തയറിഞ്ഞതോടെ തളർന്നുവീണു.
ഇങ്ങനെ കൊല്ലാൻ മാത്രം അവൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച് അലമുറയിടുന്ന ത്രേസ്യാമ്മയെ ആശ്വസിപ്പിക്കാൻ പാടുപെടുകയായിരുന്നു ബന്ധുക്കൾ. പ്ളസ് ടു പഠനത്തിനുശേഷം കൂടുതൽ സമയവും കൂട്ടുകാർക്കൊപ്പവും വീട്ടിലും ആയിരുന്ന ഷാൻ നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. കൊട്ടാരക്കര സ്വദേശിയായ ഷാനിന്റെ പിതാവ് ബാബു അപകടത്തിൽ പരിക്കേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |