ന്യൂഡൽഹി: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം ചെയ്ത സീറ്റുകൾ ജനറൽ സീറ്റുകളായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ജസ്റ്റിസ് എ.എം ഖാൻ വിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് 19 ന് വാദം കേൾക്കുമെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നഫാഡയെ കോടതി അറിയിച്ചു. 27 ശതമാനം സീറ്റുകൾ ജനറൽ സീറ്റുകളായി പുനർവിജ്ഞാപനം ചെയ്ത് തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.
ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം നൽകാനുള്ള മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ഓർഡിനൻസിനെതിരെ നൽകിയ ഹർജിയിൽ കഴിഞ്ഞ ഡിസം. 21 നായിരുന്നു സുപ്രീം കോടതി ഉത്തരവ്. മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം സുപ്രീം കോടതിയുടെ ഇന്ദ്രാസാവ്നി കേസിലുള്ള ഉത്തരവിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സംവരണം ഏർപ്പെടുത്തുന്നതിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ പിന്നാക്കാവസ്ഥയുടെ സ്വഭാവവും നടപ്പിലാക്കുമ്പോഴുള്ള പ്രത്യാഘാതവും പഠിക്കാൻ ഒരു കമ്മിഷൻ രൂപീകരിക്കണം. കമ്മിഷൻ ശുപാർശകൾക്ക് അനുസരിച്ച് സംവരണതോത് നിശ്ചയിക്കണം. മൊത്തം സംവരണം 50 ശതമാനം കവിയരുത്. ഇത്രയും കാര്യങ്ങൾ നടപ്പിലാക്കി വേണം സംവരണം പ്രഖ്യാപിക്കാനെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |