കോട്ടയം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന് (72) നാടിന്റെ യാത്രാമൊഴി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഏറ്റുമാനൂർ ഓണംതുരുത്തിലുള്ള സരോജനി വിലാസം വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു.
മകൻ ജയപ്രമോദ് ചിതയ്ക്ക് തീകൊളുത്തി. മന്ത്രി വി.എൻ. വാസവൻ സർക്കാരിന് വേണ്ടി ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയും ജില്ലാ ഭരണകൂടത്തിന് വേണ്ടിയും പുഷ്പചക്രം സമർപ്പിച്ചു.
ഞായറാഴ്ച രാവിലെ കോട്ടയത്തെ സ്റ്റുഡിയോയിൽ റൊക്കാേഡിംഗിനിടെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ഓണംതുരുത്തിലെ വീട്ടിലേക്ക് മടങ്ങി. എന്നാൽ രാത്രി ഒൻപതരയോടെ ശ്വാസതടസം അനുഭവപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് വീട്ടിലെത്തിച്ച മൃതദേഹം രണ്ട് മണിയോടെയാണ് സംസ്‌കരിച്ചത്.
രണ്ട് വർഷമായി സംഗീത ഗവേഷണരംഗത്ത് സജീവമായിരുന്ന അദ്ദേഹം ത്യാഗരാജസ്വാമികളുടെ പാത പിന്തുടർന്ന് മലയാളത്തിൽ പഞ്ചരത്‌ന കൃതികൾ അവതരിപ്പിച്ചു. കർണ്ണാടക സംഗീതാചാര്യന്മാരെ പ്രകീർത്തിച്ച് 72 മേളകർത്താരാഗങ്ങൾ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ മലയാള കീർത്തനങ്ങളുടെ അരങ്ങേറ്റം ആലപ്പുഴയിൽ നടത്താനിരിക്കെയായിരുന്നു അന്ത്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |