തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ച് ഉയരവേ കെ എസ് ആർ ടി സി ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപകമാവുന്നു. 150 ജീവനക്കാർ കൊവിഡ് ബാധിതരായി എന്നാണ് ലഭിക്കുന്ന വിവരം. ജീവനക്കാർ രോഗ ബാധിതരായി കൂട്ടത്തോടെ അവധി എടുത്തപ്പോൾ സർവീസുകൾ മുടങ്ങേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ബസിൽ യാത്രക്കാർ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നത് സ്ഥിതി ഗുരുതരമാകാൻ വഴിയൊരുക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകളിലാണ് സ്ഥിതി ഗുരുതരം. തിരുവനന്തപുരം ഡിപ്പോയിൽ മാത്രം മുപ്പതോളം ജീവനക്കാർക്കാണ് കൊവിഡ് പിടിപെട്ടത്. എറണാകുളം, കോഴിക്കോട് ഡിപ്പോകളിലും സ്ഥിതി സമാനമാണ്.
എന്നാൽ കെ എസ് ആർ ടി സിയിൽ ജീവനക്കാർക്ക് കൊവിഡ് പടരുന്നു എന്നത് വ്യാജ വാർത്തയാണെന്ന് ഗതാഗതമന്ത്രി വിശദീകരിച്ചു. വ്യാജപ്രചരണം അഴിച്ചുവിടുന്നത് ചില ജീവനക്കാരാണെന്നും അദ്ദേഹം അറിയിച്ചു. വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ കെഎസ്ആർടിസിയുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് മന്ത്രിയുടെ വാദം. നിലവിൽ സർവീസുകൾ നിർത്തേണ്ട സാഹചര്യം ഇല്ല.
ഇപ്പോഴത്തെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ ഉടൻ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് സിഎംഡി ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കണ്ടക്ടർമാർക്കാണ് വാക്സിൻ നൽകുന്നത്. ബസുകൾ നിർത്തലാക്കി അവധി നേടുന്നതിന് വേണ്ടി ഒരു വിഭാഗം ജീവനക്കാരാണ് ഈ പ്രചരണത്തിന് പിന്നിലെന്നും സിഎംഡി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |