തിരുവനന്തപുരം: സെർച്ച് കമ്മിറ്റി പിരിച്ചു വിട്ട് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലറായി പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി ആർ.ബിന്ദു ഗവർണർക്ക് കത്തയച്ചത് സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ സർക്കാരിന് ലോകായുക്തയുടെ ഉത്തരവ്. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതവും, അഴിമതിയും, അധികാര ദുർവിനിയോഗവുമാണെന്നും മന്ത്രിയെ അയോഗ്യയാക്കണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് നടപടി.
മന്ത്രി ചാൻസലർക്ക് കത്ത് നൽകിയത് ലോകായുക്തയ്ക്ക് നിയമപരമായി അന്വേഷിയ്ക്കാനാകുമോയെന്ന് ലോകായുക്ത സംശയമുന്നയിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ജസ്റ്റീസ് ഹാറൂൺ ഉൾ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. മന്ത്രിയെന്ന നിലയിലാണോ പ്രോ ചാൻസലറെന്ന നിലയിലാണോ ബിന്ദു കത്തെഴുതിയതെന്ന് വ്യക്തമാകേണ്ടതുണ്ട്. സെർച്ച് കം സെലക്ഷൻ കമ്മറ്റി രൂപീകരിച്ച വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ മന്ത്രി എന്ന ഔദ്യോഗിക പദവിയും വി.സിയെ പുനർ നിയമിക്കണമെന്നവശ്യപ്പെടുന്ന കത്തിൽ പ്രോ ചാൻസലർ എന്നുമാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രോ ചാൻസലറെന്ന പദവിയിലാണെങ്കിൽ ലോകായുക്തയ്ക്ക് അന്വേഷിക്കാൻ നിയമപരമായി കഴിയില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതിന് അനുബന്ധ ഫയലുകൾ ഹാജരാക്കാൻ സർക്കാർ അഭിഭാഷകന് ലോകായുക്ത നിർദ്ദേശം നൽകി. കേസ് ഫെബ്രുവരി ഒന്നിന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |