തിരുവനന്തപുരം: സി പി എമ്മിന്റെ തിരുവനന്തപുരം സമ്മേളനത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ച നടപടിയെ തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ മെഗാതിരുവാതിര നടത്തിയത് തെറ്റ് തന്നെയെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
'തെറ്റ് ആര് ചെയ്താലും തെറ്റാണ്. പാർട്ടി ഇക്കാര്യം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചേ ഏത് പരിപാടിയും നടത്താവൂ എന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിരുന്നതാണ്. എല്ലാവരും ഇത് പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ശക്തി പ്രാപിക്കുന്നതിനിടയിലും സി പി എം ജില്ലാ സമ്മേളനങ്ങൾ തുടർന്നുകൊണ്ടുപോയതിനെ കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി ഒഴിഞ്ഞുമാറി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനങ്ങൾ നടത്തിയതെന്ന് ഇതിനെകുറിച്ച് ചോദിച്ചപ്പോൾ മന്ത്രി പറഞ്ഞു.
അതേസമയം കൊവിഡ് വ്യാപനത്തിനിടയിലും ജില്ലാ സമ്മേളനങ്ങൾ നടത്താനുള്ള സി പി എമ്മിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷമായി പ്രതികരിച്ചു. മരണത്തിന്റെ വ്യാപാരികളായും രോഗവ്യാപനത്തിന്റെ ഉറവിടങ്ങളായും പാർട്ടി സമ്മേളനങ്ങൾ മാറികഴിഞ്ഞെന്നും സമ്മേളനത്തിൽ പങ്കെടുത്ത നാല് എം എൽ എമാർ ഇപ്പോൾ രോഗികളാണെന്നും സതീശൻ പറഞ്ഞു.
'ഈ പാർട്ടി സമ്മേളനങ്ങൾ ഞങ്ങൾ നടത്തും എന്ന് പറഞ്ഞ് ഇവിടെ ആൾക്കൂട്ടവും തിരുവാതിര കളിയുമല്ലേ? ആ യോഗത്തിൽ പങ്കെടുത്ത ഏകദേശം എല്ലാവർക്കും രോഗം വന്നു. അവിടെ നിന്ന് പത്ത് - മുന്നൂറ്റമ്പത് പേർക്കായി രോഗം. മന്ത്രിയുൾപ്പടെയുള്ളവരുടെ കണക്കാണ് ഞാനീ പറയുന്നത്. ആ മുന്നൂറ്റമ്പത് പേര് എത്ര പേർക്ക് രോഗം പരത്തിയിരിക്കാം? അതിന്‍റെ ഇരട്ടി കണക്കല്ലേ പുറത്തുവരിക? അപ്പോൾ മരണത്തിന്‍റെ വ്യാപാരികളായും രോഗവ്യാപനത്തിന്റെ ഉറവിടങ്ങളായും പാർട്ടി സമ്മേളനങ്ങൾ മാറിക്കഴിഞ്ഞു'', സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് രോഗത്തിന്റെ തീവ്രവ്യാപനഘട്ടത്തിലാണ് ഇടുക്കി, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നവിടങ്ങളിലെ ജില്ലാ സമ്മേളനങ്ങൾ നടന്നത്. തൃശ്ശൂർ, കാസർകോട്, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇനി സമ്മേളനങ്ങൾ നടക്കാനുള്ളത്. മാർച്ചിലാണ് സംസ്ഥാന സമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |