തിരുവനന്തപുരം: സംസ്ഥാനം കൊവിഡിന്റെ മൂന്നാം തരംഗത്തിലാണെന്നും തുടക്കത്തിലേ അതിതീവ്ര വ്യാപനം ഉണ്ടായെന്നും മൂന്നാഴ്ച നിർണായകമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡെൽറ്റയെക്കാൾ അഞ്ച് മടങ്ങ് വേഗതയിലാണ് ഒമിക്രോൺ പടരുന്നത്. ഗുരുതരാവസ്ഥ കുറവാണെങ്കിലും അതീവ ജാഗ്രത വേണം. ഒമിക്രോൺ നിസാരമാണെന്ന പ്രചാരണം തെറ്റാണ്. വന്നുപോകട്ടെ എന്ന് കരുതരുത്. ഒമിക്രോൺ ബാധിക്കുന്ന ഭൂരിപക്ഷത്തിനും മണവും രുചിയും പോകുന്നില്ല. എന്നാൽ വ്യാപനം തീവ്രമായതിനാൽ എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ധരിക്കണം. ആശുപത്രികളിലും ഐ.സി.യുകളിലും രോഗികൾ വർദ്ധിക്കാം.
ക്ലസ്റ്ററുകൾ ഇല്ലെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഈ മാസം 1508 ആരോഗ്യപ്രവർത്തകരെ കൊവിഡ് ബാധിച്ചു. ആരോഗ്യപ്രവർത്തകർ ഉടൻ ബൂസ്റ്റർ ഡോസ് എടുക്കണം.
മരുന്നു ക്ഷാമം ഇല്ല
മരുന്നു ക്ഷാമമെന്നത് വ്യാജ പ്രചാരണമാണ്. കൊവിഡ് ചികിത്സയ്‌ക്കുള്ള റെംഡെസിവിർ, ടോസിലിസുമാബ്, മോണോക്ലോണൽ ആന്റിബോഡി, ബ്ളാക്ക് ഫംഗസിനുള്ള ആംഫോട്ടെറിസിൻ എന്നിവ ലഭ്യമാണ്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സരിതയുടെ നിര്യാണത്തിൽ മന്ത്രി അനുശോചിച്ചു.
ശ്രദ്ധിക്കാൻ
അനാവശ്യമായി ആശുപത്രിയിൽ പോകരുത്
ഇ- സഞ്ജീവനിയുടെ ടെലി മെഡിസിൻ സംവിധാനം ഉപയോഗിക്കണം
രോഗികളുടെ കൂട്ടിരിപ്പിനു ഒരാൾ മാത്രം
സാമൂഹിക അകലം പാലിക്കണം
കൈകൾ സാനിറ്റൈസ് ചെയ്യണം
വാക്സിൻ സ്വീകരിക്കണം
വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം
ഒരുക്കങ്ങൾ
ഐ. സി. യു - സർക്കാർ മേഖലയിൽ 3107,സ്വകാര്യ മേഖലയിൽ 7468
വെന്റിലേറ്റർ - സർക്കാർ മേഖലയിൽ 2293, സ്വകാര്യമേഖലയിൽ 2432
ഓക്സിജൻ കിടക്ക - 8353
സർക്കാർ - സ്വകാര്യ മേഖലകളിൽ 1817.54 ടൺ ഓക്സിജൻ
159.6 ടൺ അധിക സംഭരണം ഉടൻ
46 ഓക്സിജൻ ജനറേറ്ററുകൾ
14 എയർ സെപ്പറേഷൻ യൂണിറ്റുകൾ
പി.പി.ഇ കിറ്റ്, മാസ്‌ക്, ഗ്ളൗസ് ലഭ്യമാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |