SignIn
Kerala Kaumudi Online
Thursday, 19 September 2024 2.49 AM IST

പരസ്യങ്ങൾ പതിക്കാൻ പ്രത്യേക സ്ഥലം നൽകണം

Increase Font Size Decrease Font Size Print Page
photo

നിയമങ്ങൾക്ക് നമ്മുടെ രാജ്യത്ത് യാതൊരു കുറവുമില്ല. പൊതുജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചാണ് എല്ലാ നിയമങ്ങളും നിർമ്മിക്കപ്പെടുന്നത്. എന്നാൽ നിയമങ്ങളുടെ പേരിൽ മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ചുവപ്പുനാടയുടെ കുരുക്കുണ്ടാക്കുന്നതിൽ വളരെയധികം ശ്രദ്ധയാണ് ഉദ്യോഗസ്ഥസമൂഹം ചെലുത്തുന്നത്. കൂടുതൽ നിയമം ഉണ്ടാകുന്നതിന് അനുസരിച്ച് അഴിമതിയുടെ സാദ്ധ്യതയും കൂടിവരുന്നതാണ് കണ്ടുവരുന്നത്. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ ബാനറുകളും ബോർഡുകളും കൊടിതോരണങ്ങളും പ്രദർശിപ്പിക്കുന്നത് ശിക്ഷാർഹമാണ്. പക്ഷേ അതാരും കാര്യമാക്കുന്നില്ല. അങ്ങനെ പ്രദർശിപ്പിക്കുന്നവർക്ക് പിന്നാലെ ശിക്ഷയുമായി പൊതുവെ ഉദ്യോഗസ്ഥർ ചെല്ലാറുമില്ല. ഇതിന്റെ പ്രധാന കാരണം പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികളാവും മിക്കവാറും ബാനറുകളും ബോർഡുകളും കൊടികളും പൊതുസ്ഥലങ്ങളിൽ വയ്ക്കുന്നത് എന്നതാണ്. ഭരണകക്ഷികളിൽ പെട്ടവരാണെങ്കിൽ ഉദ്യോഗസ്ഥർ ആ ഭാഗത്തേക്ക് നോക്കില്ല. നിയമം നടപ്പാക്കാനിറങ്ങിയാൽ സ്ഥാനചലനത്തിന് തന്നെ ഇടയാക്കുമെന്ന തിരിച്ചറിവിലാണ് അതിന് മുതിരാത്തത്. പകരം സാധാരണക്കാരന്റെ പുറത്ത് സകല നിയമങ്ങളുടെയും ഭാരം അടിച്ചേല്പിക്കുകയും ചെയ്യും.

ഏറ്റവും കൂടുതൽ കൊടിതോരണങ്ങളും ബാനറുകളും ബോർഡുകളും പ്രത്യക്ഷപ്പെടുന്നത് ഇലക്‌ഷൻ കാലത്താണ്. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് ഇലക്‌ഷൻ നടക്കുന്ന കാലത്താണെങ്കിൽ മലരണിക്കാടുകൾ തിങ്ങിവിങ്ങി എന്ന് പറയുന്നതുപോലെ നാടാകെ പരസ്യബോർഡുകളാൽ തിങ്ങിവിങ്ങും. ടി.എൻ. ശേഷൻ ഇലക്‌ഷൻ കമ്മിഷണറായിരുന്ന കാലത്ത് ഈ ബോർഡുകളും പരസ്യചിത്രങ്ങളും സ്ഥാനാർത്ഥികൾ തന്നെ ഇത്ര ദിവസത്തിനകം നീക്കംചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്യാത്തപക്ഷം ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അത് നീക്കം ചെയ്യുന്നതിന്റെ ചെലവ് അവരുടെ ഇലക്‌ഷൻ ചെലവിന്റെ ഭാഗമായി കാണുമെന്നും മുന്നറിയിപ്പ് നൽകി. ഇതൊരു പുതിയ നിയമമൊന്നും ആയിരുന്നില്ല. അതുവരെ പുസ്തകത്തിൽ മയങ്ങിക്കിടന്നിരുന്ന ഒരു നിയമം അദ്ദേഹം നടപ്പാക്കി എന്നേയുള്ളൂ. അത് നടപ്പാക്കിയപ്പോൾ സ്ഥാനാർത്ഥികളായി വരുന്ന പ്രമുഖർക്കും അല്ലാത്തവർക്കും ഒരുപോലെ അത് ബാധകമായിരുന്നു. അതിനാൽ അതിപ്പോഴും നടന്നുവരുന്നു. പൊതുസ്ഥലത്ത് ബോർഡും ബാനറും പാടില്ലെന്ന് ഹൈക്കോടതി നേരത്തെയും നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഏറ്റവുമൊടുവിൽ ഇവ മുപ്പത് ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇവ സ്ഥാപിച്ചവർക്ക് തന്നെ തിരിച്ചുനൽകണം. ഇക്കാര്യം വ്യക്തമാക്കി പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാർ മൂന്ന് ദിവസത്തിനകം സർക്കുലർ ഇറക്കാനും ഉത്തരവിട്ടു.

നാട്ടിൽ നടക്കുന്ന പല സമ്മേളനങ്ങളുടെയും ഉത്സവങ്ങളുടെയും മറ്റ് പൊതുപരിപാടികളുടെയും പ്രചാരണ ബോർഡുകളും മറ്റും പ്രദർശിപ്പിക്കുന്നത് പൂർണമായി ഒഴിവാക്കാനാകില്ല എന്നാൽ പൊതുസ്ഥലങ്ങൾ വികൃതമാക്കുന്ന രീതിയിലും അപകടങ്ങൾക്കിടയാക്കുന്ന രീതിയിലും അത് സ്ഥാപിക്കരുത്. അപ്പോൾ അത് സ്ഥാപിക്കാനുള്ള പ്രത്യേക സ്ഥലങ്ങൾ പ്രദാനം ചെയ്യാനുള്ള ചുമതലയും തദ്ദേശസ്ഥാപനങ്ങൾക്ക് ഉണ്ട്. ഇത്തരം സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ബോർഡുകൾക്ക് നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യാം. ബോർഡ് എടുത്ത് മാറ്റാൻ തയ്യാറല്ലെങ്കിൽ അതിനുള്ള ഫീസും ഒടുക്കിയാൽ മതി. വിദേശ രാജ്യങ്ങളിലൊക്കെ ഇത്തരം മാർഗങ്ങളാണ് അവലംബിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾക്ക് സ്വകാര്യ സംരംഭകരുമായി ചേർന്നും ഇത് നടപ്പാക്കാവുന്നതാണ്. അങ്ങനെ വന്നാൽ അത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കില്ല. മാത്രമല്ല വീണ്ടും വീണ്ടും പൊതുസ്ഥലത്ത് ബോർഡുകൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിക്ക് ആവർത്തിക്കേണ്ടിയും വരില്ല. പകരം സംവിധാനങ്ങൾ ഏർപ്പെടുത്താതെ നിയമം കർശനമായി നടപ്പാക്കാൻ മുതിർന്നാൽ നിയമം ലംഘിക്കാനുള്ള വഴി തുറന്നുതന്നെ കിടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.