റോം : പരസ്യത്തിൽ യഥാർത്ഥ കടുവകളെ ഉപയോഗിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ച് ഇറ്റാലിയൻ ലക്‌ഷ്വറി ഫാഷൻ ബ്രാൻഡ് ഗൂച്ചി. ചൈനീസ് രാശി കലണ്ടർ പ്രകാരം 2022 കടുവ വർഷമാണ്. ഇതേ തുടർന്ന് ' സെലിബ്രേഷൻ ഒഫ് ദ ഇയർ ഒഫ് ദ ടൈഗർ " എന്ന പേരിൽ ഈ മാസം ആദ്യം മുതൽ ഗൂച്ചി ഒരു ക്യാമ്പെയ്ൻ ആരംഭിച്ചിരുന്നു.
പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന തരത്തിൽ തയാറാക്കിയ ' ഗൂച്ചി ടൈഗർ " എന്ന തങ്ങളുടെ പുത്തൻ കളക്ഷൻ അവതരിപ്പിച്ച ഈ പരസ്യ ക്യാമ്പെയ്നാണ് വിവാദത്തിലായിരിക്കുന്നത്. കളക്ഷൻ അവതരിപ്പിച്ചുകൊണ്ട് പുറത്തുവിട്ട ചിത്രങ്ങളിലെല്ലാം മോഡലുകൾക്കൊപ്പം കടുവകളേയും കാണാം.
എന്നാൽ, യഥാർത്ഥ കടുവയെ ഒരു വസ്തുവിനെ പൊലെ ഉപയോഗിച്ചതിനെതിരെയാണ് ഗൂച്ചിയ്ക്കെതിരെയുള്ള വിമർശനം. ലയൺസ് ഷെയർ ഫണ്ട് എന്ന സംഘടനയിൽ ഗൂച്ചി അംഗമാണ് എന്നത് ഇതിന് ആക്കം കൂട്ടി. വംശനാശം നേരിടുന്ന ജീവികളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയേയും സംരക്ഷിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണിത്.
ഇത്തരം സംഘടനകളുടെ ഭാഗമായ ഗൂച്ചി കടുവകളെ അതിന്റെ സ്വാഭാവിക പരിസ്ഥിതിയിൽ നിന്ന് മാറ്റി ഫോട്ടോഷൂട്ട് നടത്തിയെന്നും ഗൂച്ചി സ്വീകരിച്ചിരുന്ന നിലപാടിന് വിരുദ്ധമാണതെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം. വേൾഡ് ആനിമൽ പ്രൊട്ടക്ഷനും ഗൂച്ചിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
എന്നാൽ, തങ്ങൾ വളരെ സുരക്ഷിതമായ പരിസ്ഥിതിയാണ് കടുവകളുടെ ചിത്രം പകർത്താൻ തിരഞ്ഞെടുത്തതെന്നും അവ യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നില്ലെന്നും പൂർണ സുരക്ഷിതർ ആയിരുന്നെന്നും ഒരു മൃഗസംരക്ഷണ സംഘടന ഷൂട്ടിംഗ് സെറ്റ് പരിശോധിച്ച് കടുവകളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നെന്നും ഗൂച്ചി വ്യക്തമാക്കിയിരുന്നു. അതേ സമയം, ഗൂച്ചിയ്ക്ക് പിന്തുണയുമായെത്തുന്നവരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |