തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിൽ ദുരിതം നേരിടുന്നവരെ സഹായിക്കാൻ പാർട്ടി ഘടകങ്ങളും പ്രവർത്തകരും ബഹുജന സംഘടനകളും സജീവമായി രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്തു. ദുരിതാശ്വാസ പ്രവർത്തനത്തിന് ലോക്കൽ അടിസ്ഥാനത്തിൽ പാർട്ടി ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കണം. ബ്രാഞ്ചുകൾ പ്രവർത്തനങ്ങളിൽ സജീവമാകണം. ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിക്കാനും സാദ്ധ്യമായ ഇടങ്ങളിൽ ആംബുലൻസ് സേവനം നൽകാനും കഴിയണം. ഓക്സിമീറ്റർ, മാസ്ക് തുടങ്ങിയവ എത്തിക്കാൻ കഴിയുന്ന തലങ്ങളിൽ ചെയ്യണം. അവശ്യസേവനത്തിന് കൈയെത്തും ദൂരത്ത് സി.പി.എമ്മിന്റെയും ബഹുജന സംഘടനകളുടെയും പ്രവർത്തകരുണ്ടാകണം.
മഹാമാരി പോലുള്ള ദുരന്തം നാട് നേരിടുമ്പോൾ അതിനെ ചെറുക്കാൻ ജനകീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും കൂടുതൽ ഉണർന്ന് പ്രവർത്തിക്കണം. ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും ജാഗ്രത കാട്ടണം. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ എല്ലാവിഭാഗം ജനങ്ങളും പിന്തുണയ്ക്കണം. സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കാര്യങ്ങൾ ദൈനംദിനം അവലോകനം ചെയ്ത് സമയബന്ധിതമായി ഭരണ സംവിധാനങ്ങളെ സർക്കാർ ചലിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |