തിരുവനന്തപുരം: സർക്കാർ കെട്ടിടങ്ങളുടെ നിർമ്മാണം വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന കോമ്പോസിറ്റ് ടെൻഡർ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണിത്.
സിവിൽ ജോലികൾക്കൊപ്പം ഇലക്ട്രിക്കൽ ജോലികളും ടെൻഡർ ചെയ്ത് നിർമ്മാണ പ്രവൃത്തികൾ ഒരേസമയം പൂർത്തീകരിക്കുന്നതിനുള്ളതാണ് കോമ്പോസിറ്റ് ടെൻഡർ. സിവിൽ വർക്കുകൾ പൂർത്തിയാക്കിയശേഷം ഇലക്ട്രിക്കൽ ജോലികൾക്ക് പുതിയ ടെൻഡർ വിളിക്കുമ്പോൾ പൂർത്തീകരണത്തിന് വർഷങ്ങളുടെ കാലതാമസം വരുന്നത്. സിവിൽ വർക്ക് പൂർത്തീകരിച്ച ശേഷമായിരിക്കും പലപ്പോഴും ഇലക്ട്രിക്കൽ / ഇലക്ട്രോണിക് പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുക. പെയിന്റിംഗ് ഉൾപ്പെടെ പൂർത്തിയാക്കിയ കെട്ടിടം ഇലക്ട്രിക്കൽ ജോലികൾക്കായി ഇടിച്ചുപൊളിക്കുമ്പോൾ കെട്ടിടത്തിന് ബലക്ഷയം വരുന്നത് കൂടാതെ ഭംഗിയും നഷ്ടമാവും. അധിക സാമ്പത്തിക വേറെയും.
കോമ്പോസിറ്റ് ടെൻഡർ ഇവയ്ക്കെല്ലാം പരിഹാരമാണ്. കണ്ണൂർ പിണറായിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഗവ. ഹൈസ്കൂൾ എന്നിവയുടെ നിർമ്മാണം കോമ്പോസിറ്റ് ടെൻഡർ വഴി നടപ്പാക്കിയശേഷം എല്ലാ നിർമ്മാണപ്രവൃത്തികൾക്കും ഇത് മാതൃകയാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.
പൂർത്തിയായിട്ടും തുറക്കാതെ കെട്ടിടങ്ങൾ
തലസ്ഥാനത്തെ കടകംപള്ളി മിനിസിവിൽ സ്റ്റേഷൻ, ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ളക്സ്, ഗവ. ആശുപത്രി കെട്ടിടങ്ങൾ, വിവിധ സർക്കാർ ഓഫീസുകൾ തുടങ്ങി മുൻഗവൺമെന്റുകൾ കോടികൾ ചെലവഴിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തെങ്കിലും ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കാത്തതിനാൽ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
കോമ്പോസിറ്റ് ടെൻഡർ കൊണ്ടുവരുന്നതിന് 2008ൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നെങ്കിലും നടപടികൾ നീണ്ടു. 2020ൽ കോമ്പോസിറ്റ് ടെൻഡർ പുറപ്പെടുവിച്ചപ്പോൾ കരാർ സംഘടനകൾ കോടതിയെ സമീപിച്ചു. 2021 ഫെബ്രുവരി 3ന് ഹൈക്കോടതി ഇൗ വിഷയത്തിൽ ഇടപെടുന്നില്ലെന്ന ഉത്തരവ് വന്നതോടെയാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുൻകൈയെടുത്ത് പദ്ധതി നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്.
'കോമ്പോസിറ്റ് ടെൻഡർ വരുന്നതോടെ കാലതാമസവും സാമ്പത്തിക നഷ്ടവും ഒഴിവാകും. കേന്ദ്ര പൊതുമരാമത്ത് വകുപ്പും പൊതുമേഖലാസ്ഥാപനങ്ങളും നടപ്പിലാക്കിയ കോമ്പോസിറ്റ് ടെൻഡർ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് പൊതുജനങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു".
- പി.എ. മുഹമ്മദ് റിയാസ്, പൊതുമരാമത്ത് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |