തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി ലഭിക്കാതെ ക്രൈംബ്രാഞ്ചിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അഡ്വ. വി. അജകുമാർ പറഞ്ഞു. കോടതി ഉത്തരവ് പ്രോസിക്യൂഷന് വലിയൊരു സംതൃപ്തി നൽകുന്നതല്ല. എന്നാൽ പ്രതിഭാഗത്തിന് ആശ്വാസകരമായ ഉത്തരവാണ്. ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കാനുള്ള സാദ്ധ്യതയും വിരളമാണ്.
മുൻകൂർ ജാമ്യാപേക്ഷ സംബന്ധിച്ച് സുപ്രീംകോടതിയുടെ മാർഗനിർദ്ദേശമനുസരിച്ച് ഏത് കോടതിക്കും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാം. ഹൈക്കോടതിയുടേത് അത്തരമൊരു ഉത്തരവാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ പൊലീസിന് കിട്ടുന്ന മേൽക്കോയ്‌മ ഇതിൽ കിട്ടില്ല. പ്രതിയുമായി തെളിവെടുക്കാനും കഴിയില്ല.
കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ നിർണായക വിവരം ലഭിച്ചാൽ അപ്പോൾ തന്നെ സുപ്രധാന തെളിവായി അത് കോടതിയിൽ ഹാജരാക്കാം. സെക്ഷൻ 27 അനുസരിച്ച് ഇത് കോടതിയിൽ അംഗീകരിക്കപ്പെടുന്ന തെളിവാകും. നിലവിലെ സാഹചര്യത്തിൽ ചോദ്യം ചെയ്താൽ ഗൂഢാലോചന അടക്കമുള്ള തെളിവുകൾ എത്രത്തോളം ദിലീപിൽ നിന്ന് കണ്ടെത്താൻ കഴിയുമെന്ന കാര്യവും സംശയമാണ്.
പൊലീസിന്റെ പല ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനായിരിക്കും ദിലീപ് ശ്രമിക്കുക. പൊലീസിന് കൂടുതൽ സമ്മർദ്ദം ചെലുത്താനാകില്ല. കോടതി നടപടിയിൽ പ്രോസിക്യൂഷനുള്ള വിയോജിപ്പ് അവർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് വിധിയുടെ ഭാഗമാക്കുമെന്നുമാണ് കരുതുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ നിർണായക വിവരം പൊലീസിന് കിട്ടുമെങ്കിൽ ആകട്ടെ എന്നായിരിക്കാം കോടതി കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |