കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്നെ അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ കള്ളക്കേസിൽ കുടുക്കിയവർ അനുഭവിക്കുമെന്നു ദിലീപ് പറഞ്ഞത് സ്വാഭാവിക പ്രതികരണമാണെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള വാദിച്ചു. ഇതിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം ചുമത്താനാവില്ല. നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടാൻ പ്രോസിക്യൂഷനും അന്വേഷണോദ്യോഗസ്ഥരും നടത്തുന്ന തന്ത്രമാണിത്.
ദിലീപിന്റെ വാദം
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ചില പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളത്. വിചാരണയുടെ അവസാനഘട്ടത്തിൽ ബാലചന്ദ്രകുമാറിന്റെ അഭിമുഖം പുറത്തുവന്നത് ആസൂത്രിതമാണ്. പറഞ്ഞു പഠിപ്പിച്ചതു പോലെയാണ് അയാൾ പറയുന്നത്. നാലു വർഷം മുമ്പുള്ള സംഭവമാണ് ഇപ്പോൾ പറയുന്നത്.
ആരോപണങ്ങളെല്ലാം ദിലീപിനെതിരെ മാത്രം. ദിലീപിനെതിരെ പൊതുജനാഭിപ്രായം സൃഷ്ടിക്കാനുള്ള ശ്രമമാണിത്. തന്നെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടുകൊണ്ട് 'നിങ്ങളൊക്കെ അനുഭവിക്കു'മെന്നു ദിലീപ് പറഞ്ഞെന്നാണ് ഡിസംബർ 22ലെ പരാതിയിലുള്ളത്. ജനുവരി ഒന്നിലെ പ്രഥമവിവര സ്റ്റേറ്റ്മെന്റിൽ അഞ്ച് പൊലീസുദ്യോഗസ്ഥരുടെ പേരെടുത്തു പറഞ്ഞ് ഇവരെ അനുഭവിപ്പിക്കുമെന്നും സോജൻ, സുദർശൻ എന്നീ ഉദ്യോഗസ്ഥർക്ക് നല്ല ശിക്ഷ നൽകുമെന്നും പറഞ്ഞെന്നായി. എ.വി. ജോർജിന്റെ വാർത്താസമ്മേളനം കണ്ടപ്പോഴാണ് ഇതു പറഞ്ഞതെന്നാണ് ഈ സ്റ്റേറ്റ്മെന്റിലുള്ളത്. ദിലീപ് ദൃശ്യങ്ങളിലേക്ക് വിരൽ ചൂണ്ടി നിങ്ങളൊക്കെ അനുഭവിക്കാൻ പോവുകയാണെന്ന് പറഞ്ഞെന്ന് മറ്റൊരു സ്റ്റേറ്റ്മെന്റും പിന്നീടു തയ്യാറാക്കി.
ഓരോ തവണയും കഥ മാറ്റുകയാണ്. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയ്‌സ് ക്ളിപ്പിൽ 'നിങ്ങൾ അനുഭവിക്കു'മെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇപ്പോൾ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന വകുപ്പു ചേർത്ത് എഫ്.ഐ.ആർ ഭേദഗതി ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇത്ര പേടിയാണോ?
അന്വേഷണോദ്യോഗസ്ഥനെതിരെ ദിലീപ് പരാതി നൽകിയ ശേഷമാണ് പുതിയ കേസെടുത്തത്. മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ദിലീപിനെയും കുടുംബത്തെയും തേജോവധം ചെയ്തു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അന്വേഷണോദ്യോഗസ്ഥൻ കോടതിയിൽ തിരികെ നൽകിയിട്ടില്ല. ഇതു ദുരുപയോഗം ചെയ്ത് തെളിവുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |