തൃശൂർ: ഫുട്ബാളിനെ ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച ഇന്ത്യയുടെ സുവർണതാരവും പരിശീലകനുമായിരുന്ന സുഭാഷ് ഭൗമിക്കെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം. വിജയൻ. കളിക്കാരെയെല്ലാം മക്കളെ പോലെയാണ് അദ്ദേഹം കരുതിയിരുന്നത്. നല്ല പെരുമാറ്റം, അത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. താൻ മോഹൻ ബഗാന് വേണ്ടി അഞ്ച് വർഷത്തോളം കളിച്ചപ്പോൾ രണ്ട് വർഷക്കാലം അദ്ദേഹം ആയിരുന്നു പരിശീലകൻ. ഈസ്റ്റ് ബംഗാളിൽ എത്തിയപ്പോഴും അദ്ദേഹത്തിന് കീഴിൽ കളിക്കാൻ സാധിച്ചു.
വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. കേരളത്തിൽ ഐ.എം. വിജയൻ ഫുട്ബാൾ അക്കാഡമി ആരംഭിച്ചപ്പോൾ പരിശീലകനായി അദ്ദേഹത്തെയാണ് കൊണ്ടുവന്നത്. ഈസ്റ്റ് ബംഗാളിനെ രണ്ടുതവണ ദേശീയ ലീഗ് ചാമ്പ്യന്മാരും ആക്കി. മോഹൻ ബഗാൻ, മൊഹമ്മദൻസ്, ചർച്ചിൽ ബ്രദേഴ്‌സ്, സാൽഗോക്കർ എന്നിവിടങ്ങളിൽ എല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബാളിന് അദ്ദേഹം നൽകിയ സംഭാവനങ്ങൾ എന്നും നിറഞ്ഞു നിൽക്കുമെന്നും വിജയൻ കൂട്ടിചേർത്തു.
1970 കളിലെ ഇന്ത്യൻ ടീമീലെ സജീവ സാന്നിദ്ധ്യമായിരുന്നു സുഭാഷ് ഭൗമിക്. ഈസ്റ്റ് ബംഗാളിനും മോഹൻ ബാഗനും വേണ്ടി കളത്തിൽ ജഴ്‌സിയണിഞ്ഞ അദ്ദേഹം പിന്നീട് ഇരു ടീമുകളുടെയും പരിശീലക കുപ്പായവും അണിഞ്ഞു. 2003ൽ ഫെഡറേഷൻ കപ്പ് പ്രീ ക്വാർട്ടറിൽ എച്ച്.എ.എല്ലിനെതിരെ ഈസ്റ്റ് ബംഗാൾ ടീമിൽ നിന്ന് ചെളിക്കുളമായ ഗ്രൗണ്ടിൽ കളിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ബൈച്ചുംഗ് ബൂട്ടിയ കളിക്കാതെ മാറിനിന്നിട്ടും മറ്റ് താരങ്ങളെ വച്ച് കളിപ്പിച്ച് വിജയം നേടിയെങ്കിലും അദ്ദേഹം എടുത്ത നിലപാട് അന്ന് ഏറെ ചർച്ചയായിരുന്നു.
ഒരിക്കൽ കൂടി തന്റെ കുട്ടികളെ ഇത്തരം മോശപ്പെട്ട ഗ്രൗണ്ടിൽ കളിപ്പിക്കേണ്ടി വന്നാൽ തന്റെ പരിശീലക സ്ഥാനം രാജിവയ്ക്കുമെന്ന ഭീഷണി മുഴക്കിയായിരുന്നു അന്ന് മത്സരത്തിന് ഇറങ്ങിത്. ആ വർഷം ബൂട്ടിയയ്ക്ക് മോശം ഗ്രൗണ്ടിൽ കളിച്ച് പരിക്ക് പറ്റി രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടി വന്നിരുന്നു. ഇതേതുടർന്നായിരുന്നു അന്ന് എച്ച്.എ.എല്ലിനെതിരെ കളിക്കാതിരുന്നത്. തന്റെ കളിക്കാരുടെ വിഷമതകൾ മനസിലാക്കി പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പരിശീലകൻ എന്നത് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അന്ന് അരഡസനോളം മികച്ച കളിക്കാരെ ഇറക്കാതെ യുവതാരങ്ങൾക്ക് അവസരം നൽകിയാണ് സുഭാഷ് ഭൗമിക്ക് വിജയം നേടിയത്. സുഭാഷ് ഭൗമിക്കിന്റെ ഭീഷണി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ചെവിയിലെത്തുകയും പിറ്റേന്ന് നടക്കേണ്ട മോഹൻ ബഗാൻ- ജെസി.ടി മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തിരുന്നതായും വിജയൻ ഓർത്തെടുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |