റിയാദ് : യെമനിലെ സാദ പ്രവിശ്യയിലെ തടങ്കൽ കേന്ദ്രം ലക്ഷ്യമിട്ട് അറബ് സഖ്യസേന ആക്രമണം നടത്തിയെന്ന ഹൂതി വിമതരുടെ ആരോപണം തെറ്റാണെന്ന് സഖ്യസേനാ വക്താവ് ജനറൽ തുർക്കി അൽമാലികി പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ തടങ്കൽ കേന്ദ്രം ലക്ഷ്യമിട്ട് സഖ്യസേന നടത്തിയ ആക്രമണത്തിൽ ഇരുന്നൂറിലേറെ പേർ കൊല്ലപ്പെട്ടെന്നും ടെലികമ്യൂണിക്കേഷൻ സംവിധാനം തകർന്നെന്നും ഹൂതി മിലിഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഖ്യസേനയുടെ വിശദീകരണം. സേനയുടെ പോസ്റ്റ് ആക്ഷൻ നടപടിക്രമങ്ങളുടെ വിശദമായഅവലോകനം നടത്തിയതിന് ശേഷമാണ് ആരോപണങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ചതെന്ന് അൽമാലികി പറഞ്ഞു. എന്നാൽ അന്താരാഷ്ട്ര നിയമ സംവിധാന പ്രകാരം ആക്രമണം നടന്നുവെന്ന് പറയപ്പെടുന്ന പ്രദേശം ആക്രമണ നിരോധിത മേഖലയല്ല. ആരോപണവിധേയമായ കേന്ദ്രം ഇന്റർനാഷനൽ കമ്മിറ്റി ഒഫ് റെഡ് ക്രോസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മാലികി ചൂണ്ടിക്കാട്ടി. ഇറാൻ പിന്തുണയോടെ ഹൂതികൾ സഖ്യസേനയ്ക്കെതിരെ നടത്തുന്ന അസത്യ പ്രചാരണങ്ങൾ ഗൗരവമായി കാണുന്നുവെന്നും ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുമെന്നും മാലികി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |