തിരുവനന്തപുരം: ഇതുവരെ നടന്ന പാർട്ടി ജില്ലാ സമ്മേളനങ്ങളെ വിലയിരുത്തുന്നതിനായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരിയിൽ എപ്പോൾ നടത്തണമെന്നതിൽ പ്രാഥമിക ആലോചനകൾ ഇന്നത്തെ യോഗത്തിലുണ്ടായേക്കും. ഈ മാസം 28ന് ആരംഭിക്കാനിരുന്ന സമ്മേളനമാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിവച്ചത്. ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘാടന ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം പുതുക്കിയ തീയതി നിശ്ചയിച്ചാൽ മതിയെന്ന ആലോചനയുമുണ്ട്.
സംസ്ഥാന സമ്മേളനം മാർച്ച് ആദ്യം എറണാകുളത്ത് നടത്താനാണ് നേരത്തേ തീരുമാനിച്ചത്. ഫെബ്രുവരി പകുതിയോടെ കൊവിഡ് വ്യാപനത്തിൽ കുറവ് വന്നേക്കാമെന്ന് കണക്കുകൂട്ടുന്നുണ്ട്. അത് കൂടി കണക്കിലെടുത്ത് നിശ്ചയിച്ച ഷെഡ്യൂളനുസരിച്ച് പോയാൽ മതിയെന്ന് നേതൃത്വം ആലോചിക്കുന്നു. ഇനി കൊവിഡ് സ്ഥിതി രൂക്ഷമാകുന്നെങ്കിൽ പുനരാലോചന നടത്തിയാൽ മതി. എറണാകുളത്താണിപ്പോൾ കൊവിഡ് കേസുകൾ ഏറ്റവും കൂടി നിൽക്കുന്നത്. ഏപ്രിൽ ആറിന് കണ്ണൂരിൽ ആരംഭിക്കുന്ന പാർട്ടി കോൺഗ്രസ് തീയതിയിലും തത്കാലം മാറ്റമില്ല.
ഫെബ്രുവരി പകുതിയോടെ സംസ്ഥാന കമ്മിറ്റി യോഗവും നിശ്ചയിച്ചിട്ടുണ്ട്. അതിന് മുമ്പ് ആലപ്പുഴ ജില്ലാ സമ്മേളനം നടത്താനുള്ള ആലോചനയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |