സെൻസെക്‌സ് 1546 പോയിന്റും നിഫ്‌റ്റി 468 പോയിന്റും കൂപ്പുകുത്തി.
കൊച്ചി: ആഭ്യന്തര-വിദേശതലങ്ങളിൽ നിന്നുള്ള കനത്ത സമ്മർദ്ദം താങ്ങാനാകാതെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ നഷ്ടത്തിലേക്ക് തകർന്നടിഞ്ഞു. ഒരുവേള 2,000 പോയിന്റോളം ഇടിഞ്ഞ് 56,984വരെയെത്തിയ സെൻസെക്‌സ്, വ്യാപാരാന്ത്യം 1,546 പോയിന്റ് നഷ്‌ടവുമായി 57,491ലാണുള്ളത്.
468 പോയിന്റിടിഞ്ഞ് 17,149ലാണ് നിഫ്‌റ്റി. ഒരുവേള വ്യാപാരത്തിടെ നിഫ്‌റ്റി 16,998വരെ നിലംപൊത്തി. കഴിഞ്ഞ നവംബർ 26ന് ശേഷം ഇന്ത്യൻ ഓഹരി സൂചികകൾ കുറിക്കുന്ന ഏറ്റവും വലിയ വീഴ്‌ചയാണിത്. അന്ന് സെൻസെക്‌സ് 1,687 പോയിന്റും നിഫ്‌റ്റി 509 പോയിന്റും ഇടിഞ്ഞിരുന്നു. ഐ.ടി., ലോഹം, വാഹനം, ഊർജം, ഫാർമ ഓഹരികളാണ് ഇന്നലെ നഷ്‌ടത്തിന് കളമൊരുക്കിയത്. ടാറ്റാ സ്‌റ്റീൽ, ബജാജ് ഫിനാൻസ്, ടൈറ്റൻ, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്.സി.എൽ., ജെ.എസ്.ഡബ്ള്യു സ്‌റ്റീൽ, ഇൻഫോസിസ്, അദാനി പോർട്‌സ് എന്നിവയാണ് നഷ്‌ടം നേരിട്ട പ്രമുഖർ.
പലിശ കൂട്ടാൻ അമേരിക്ക
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്താനുള്ള നീക്കത്തിലാണ്. ഇതിൽ ആശങ്കപ്പെട്ട് ഓഹരികളിൽ നിന്ന് പിൻവലിയുകയാണ് നിക്ഷേപകർ. ഓഹരി ഇടിവിന്റെ മുഖ്യ കാരണങ്ങൾ:
അമേരിക്ക ഉൾപ്പെടെ പലിശനിരക്ക് കൂട്ടാനൊരുങ്ങുന്നു.
ഒമിക്രോൺ വ്യാപനം രൂക്ഷം. ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക്ഡൗൺ ഭീതിയിൽ.
അമേരിക്കയിൽ ഉൾപ്പെടെ നാണയപ്പെരുപ്പം മേലോട്ട്.
അമേരിക്കയിൽ നാണയപ്പെരുപ്പം 40 വർഷത്തെ ഉയരത്തിൽ.
5 ദിവസം; കൊഴിഞ്ഞത്
₹19.50 ലക്ഷം കോടി
കഴിഞ്ഞ അഞ്ച് വ്യാപാരദിനങ്ങളിലായി സെൻസെക്‌സിൽ നിന്ന് കൊഴിഞ്ഞത് 19.50 ലക്ഷം കോടി രൂപ. മൂല്യം 280.02 ലക്ഷം കോടി രൂപയിൽ നിന്ന് 260.05 ലക്ഷം കോടി രൂപയിലെത്തി. ഇന്നലെ മാത്രം നഷ്‌ടം 9.13 ലക്ഷം കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |