തിരുവനന്തപുരം : കൊവിഡിന്റെ ആദ്യഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ആന്റിബയോട്ടിക്കുകൾ ഒമിക്രോണിനെതിരെ ഫലപ്രദമെല്ലന്ന് ആരോഗ്യവിദഗ്ധർ.നേരത്തെ കൊവിഡ് ബാധിച്ചവർക്ക് ഡോക്ടർമാർ നിർദ്ദേശിച്ച ആന്റിബയോട്ടിക്കുകൾ ഇപ്പോൾ വാങ്ങി കഴിച്ച് സ്വയം ചികിത്സ നടത്തുന്നത് ഫലപ്രദമല്ലെന്നും ഇത് ശരീരത്തിൽ ആന്റിബയോട്ടിക് റസിസ്റ്റൻസിന് കാരണമാകുമെന്നും കൊവിഡ് ചികിത്സാ രംഗത്ത് സജീവമായ ഡോ.എസ്.അനൂപ് കുമാർ പറഞ്ഞു.
ഒമിക്രോൺ ബാധിതർക്ക് പനി,ശക്തമായ തൊണ്ടവേദന,ചുമ എന്നിവയാണ് അനുഭവപ്പെടുക. എന്നാൽ ഇതിന് അനാവശ്യമായി ആന്റിബയോട്ടിക്കുകൾ ആവശ്യമല്ല. വൈറസ് രോഗമായ കൊവിഡിന് ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് പ്രായോഗികമല്ല. കൊവിഡിന്റെ തുടക്ക സമയത്ത് അസിത്രോമൈസിൻ,ഡോക്‌സിസൈക്ലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ തുടർന്നുള്ള പഠനങ്ങളിൽ ഇത്തരം മരുന്നുകൾ ഗുണം ചെയ്യുന്നില്ലെന്ന് വ്യക്തമായി. .കൊവിഡ് സ്ഥിരീകരിക്കുന്നതോടെ പലരും സ്വയം ചികിത്സ ആരംഭിക്കുന്നതാണ് അപകടം.
പോസിറ്റിവായാൽ
ഗുരുതരമായ ലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവർ വീടുകളിൽ കഴിഞ്ഞ് മതിയായ ഭക്ഷണം കഴിച്ച് വിശ്രമിക്കണം. പനിയും ശരീരവേദയും ഉൾപ്പെടെയുള്ള അസ്വസ്ഥകളുള്ളവർ പാരസെറ്റമോൾ 650mg നാലു നേരം വീതം കഴിച്ചിട്ടും പനി നിയന്ത്രണവിധേയമാവുന്നില്ലെങ്കിലോ ആദ്യ അഞ്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും പനി വിടാതെ നിൽക്കുകയാണെങ്കിലോ വൈദ്യസഹായം തേടണമെന്നാണ് വിദഗ്ധാഭിപ്രായം.
ആന്റിബയോട്ടിക് റസിസ്റ്റൻസ്
ശരീരവും അസുഖമുണ്ടാക്കുന്ന രോഗാണുക്കളും മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണിത്. മരുന്നുകളെ പ്രതിരോധിക്കാനുള്ള ശക്തി രോഗാണുക്കൾ നേടുന്നതോടെ ആ മരുന്ന് ഉപയോഗശൂന്യമാകും. ഇക്കാരണങ്ങളാൽ പുതിയ രോഗാണുക്കളും രോഗങ്ങളും രൂപംകൊള്ളും.
'നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 95ശതമാനവും ഒമിക്രോണാണ്. അനാവശ്യമായി ആന്റിബയോട്ടിക്കുകൾ ഫലം ചെയ്യില്ല. മറ്റു ദോഷങ്ങളുണ്ടാക്കും.'
-ഡോ.അനൂപ് കുമാർ.എ.എസ്
മേധാവി,ക്രിട്ടിക്കൽ മെഡിസിൻ,
ബേബി മെമ്മോറിയൽ ആശുപത്രി കോഴിക്കോട്
മരുന്ന് നൽകരുത്
ഷെഡ്യൂൾ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപ്പന നടത്തുന്ന മരുന്ന് വിൽപനക്കെതിരെ കർശന നടപടിയെടുക്കുമെന്നു ഡ്രഗ്സ് കൺട്രോളർ പി.എം.ജയൻ അറിയിച്ചു. പനി,ചുമ,ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |