ബംഗളൂരു: കർണാടകയിൽ ബൊലേറോ പിക്ക് അപ്പ് വാങ്ങാനെത്തിയ കർഷകനെ ഷോറൂം ജീവനക്കാരൻ അപമാനിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വാഹന നിർമാതാക്കളായ മഹീന്ദ്ര. കമ്പനിയുടെ ഉയർച്ചക്കൊപ്പം സഹജീവികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും മഹീന്ദ്ര പ്രാധാന്യം നൽകുന്നുണ്ടെന്നും ഉപഭോക്താവ് ആരായാലും അയാളുടെ വ്യക്തിത്വത്തെ ബഹുമാനിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും കമ്പനി ഉടമയായ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.
കർഷകനെ അപമാനിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി അറിയിച്ചു കൊണ്ടുള്ള മഹീന്ദ്ര സി ഇ ഒ വീജയ് നക്രയുടെ ട്വീറ്റ് ഷെയർ ചെയ്തു കൊണ്ടായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ആവശ്യമെന്ന് തോന്നിയാൽ ഷോറും ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് കൗൺസലിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും വീജയ് നക്ര ട്വീറ്റ് ചെയ്തു.
The Core Purpose of @MahindraRise is to enable our communities & all stakeholders to Rise.And a key Core Value is to uphold the Dignity of the Individual. Any aberration from this philosophy will be addressed with great urgency. https://t.co/m3jeCNlV3w
— anand mahindra (@anandmahindra) January 25, 2022
കർണാടകയിലെ തുമകുരുവിലാണ് സംഭവം നടന്നത്. തന്റെ കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി മഹീന്ദ്രയുടെ ബൊലേറോ പിക്ക് അപ്പ് ട്രക്ക് വാങ്ങുന്നതിന് വേണ്ടി തുമകുരുവിലുള്ള ഷോറൂമിലെത്തിയ കെംപഗൗഡ എന്ന കർഷകനെ ഷോറൂം ജീവനക്കാരൻ അപമാനിക്കുകയായിരുന്നു.
ആവശ്യപ്പെട്ട വാഹനത്തിന് പത്ത് ലക്ഷം രൂപയെങ്കിലും ആകുമെന്നും എന്നാൽ കെംപഗൗഡയെ കണ്ടാൽ പത്ത് രൂപ പോലും കൈയിൽ ഇല്ലാത്ത വ്യക്തിയാണെന്ന് ആർക്കും മനസിലാകുമെന്നും ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ജീവനക്കാരനുമായി വാക്കേറ്റത്തിലേർപ്പെട്ട കെംപഗൗഡയും കൂട്ടുകാരനും പത്ത് ലക്ഷം രൂപയുമായി മടങ്ങിവന്നാൽ ഇന്ന് തന്നെ വാഹനം ലഭിക്കുമോ എന്ന് ജീവനക്കാരനോട് ചോദിച്ചു. കെംപഗൗഡയ്ക്ക് പണം എത്തിക്കാൻ സാധിക്കില്ലെന്ന് കരുതിയ ജീവനക്കാരൻ അത് സമ്മതിക്കുകയും ചെയ്തു.
ഒരു മണിക്കൂറിന് ശേഷം പത്ത് ലക്ഷം രൂപയുമായി കെംപഗൗഡയും സുഹൃത്തും ഷോറൂമിൽ മടങ്ങിയെത്തി. എന്നാൽ ജീവനക്കാരന് നേരത്തെ സമ്മതിച്ചതു പോലെ വാഹനം നൽകാൻ സാധിച്ചില്ല. അതിന് കാരണം ഒരു മഹീന്ദ്ര വാഹനം ബുക്ക് ചെയ്ത് ഉപഭോക്താവിന്റെ കൈയിൽ എത്താൻ മാസങ്ങളോളം എടുക്കുമെന്നത് തന്നെ. എത്രയൊക്കെ കിണഞ്ഞു ശ്രമിച്ചാലും ചുരുങ്ങിയത് നാലു ദിവസം എങ്കിലും കഴിയാതെ കെംപഗൗഡയ്ക്ക് വാഹനം നൽകാൻ ഷോറൂം ജീവനക്കാരന് കഴിയില്ലായിരുന്നു.
Mahindra Car showroom salesman taunted a farmer aftr seeing his attire when he visited showroom to buy Bolero Pik-up. Farmer Kempegowda alleged field officer of showroom made fun of farmer & his attire, told him tat car is not worth 10 rupees for him to buy. @anandmahindra pic.twitter.com/9fXbc5naY7
— Sagay Raj P || ಸಗಾಯ್ ರಾಜ್ ಪಿ (@sagayrajp) January 23, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |