ന്യൂഡൽഹി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന സുരക്ഷയിൽ രാജ്യ തലസ്ഥാനം ഇന്ന് 73-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കും. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ എൻ.എസ്.ജി, ഡൽഹി പൊലീസ് സായുധ സേന, ദ്രുത കർമ്മ സേന, അർദ്ധസൈനിക വിഭാഗങ്ങൾ തുടങ്ങിയവയുടെ കർശന നിയന്ത്രണത്തിലാണ് തലസ്ഥാനം.
300ലധികം സി.സി.ടി.വി കാമറകൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. ഇത്തവണ പരേഡ് മൂന്ന് കിലോമീറ്ററായി ചുരുക്കി. 14,000 പേർ പരേഡ് നേരിട്ട് വീക്ഷിക്കും. ഇതിൽ 4,000 സീറ്റുകളാണ് പൊതുജനത്തിന് നൽകിയത്.
ഇന്ന് രാവിലെ 10.30 ന് വിജയ് ചൗക്കിൽ നിന്ന് പരേഡ് തുടങ്ങും. നാഷണൽ സ്റ്റേഡിയത്തിൽ സമാപിക്കും. വിജയ് ചൗക്കിൽ നിന്ന് ആരംഭിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ചെങ്കോട്ടയിലാണ് സമാപിക്കുന്നത്. ഇത്തവണയും മുഖ്യാഥിതികളായി വിദേശ രാഷ്ട്രതലവന്മാർ ഉണ്ടാകില്ല.
5 മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെ ക്ഷണിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യം മൂലം അത് ഒഴിവായി. എൻ.സി.സി അംഗങ്ങളുടെ ഷഹീദോം കോം ശത് ശത് നമൻ, ഇന്ത്യൻ എയർഫോഴ്സ് ഷോ ഡൗൺ, 500 ഓളം കലാകാരന്മാർ പങ്കെടുക്കുന്ന വന്ദേഭാരതം നൃത്ത പരിപാടി, രക്തസാക്ഷികളുടെ കഥ പറയുന്ന വീർഗാഥ, ആയിരം ഡ്രോണുകൾ എന്നിവ ഈ വർഷത്തിലെ പ്രത്യേകതകളാണ്.
രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തിലെത്തി ശ്രദ്ധാഞ്ജലി അർപ്പിക്കും. പരേഡ് ഗ്രൗണ്ടിൽ സല്യൂട്ട് വേദിയിൽ 21 തോക്കുകളുടെ അകമ്പടിയോടെ ദേശീയ പതാക ഉയർത്തും. പ്രസിഡന്റ് രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിക്കും. തുടർന്ന് സംസ്ഥാനങ്ങളുടെ വിവിധ ഫ്ലോട്ടുകളും സൈന്യത്തിന്റെ ശക്തി പ്രകടമാകുന്ന വിവിധ റെജിമെന്റുകളുടെ പരേഡും നടക്കും. ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോമിനുണ്ടായ മാറ്റം ഈ പരേഡിൽ പ്രതിഫലിക്കും. 75 വിമാനങ്ങൾ ആകാശത്ത് വിസ്മയം തീർക്കും. പരമോന്നത സൈനിക ബഹുമതികളും മറ്റ് അവാർഡുകളും വിതരണം ചെയ്യും. ഇത്തവണയും കേരളത്തിന്റെ ഫ്ലോട്ട് ഇല്ലാത്ത പരേഡ് ആണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |