തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സമൂഹ അടുക്കള വീണ്ടും തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഒരു കുടുംബത്തിലെ മുഴുവൻ ആളുകൾക്കും രോഗം വരുന്ന സാഹചര്യമാണുള്ളതെന്നും ആരും പട്ടിണി കിടക്കാനുള്ള സാഹചര്യമുണ്ടാകരുതെന്നും യോഗം വിലയിരുത്തി. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും ജില്ലാചുമതലകളുള്ള മന്ത്രിമാർ ഒരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മൂന്നാം തരംഗത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ വളരെ വേഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പും നൽകി.
പുതിയ തസ്‌തിക
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഒൻപത് സർക്കാർ പോളിടെക്‌നിക്ക് കോളേജുകളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്‌ടർമാരുടെ ഓരോ തസ്‌തിക വീതം സൃഷ്‌ടിക്കാൻ തീരുമാനിച്ചു. ചേലക്കര, നെടുംകണ്ടം, മേപ്പാടി, കടുത്തുരുത്തി, കണ്ണൂർ, പുറപ്പുഴ, മഞ്ചേരി, മാനന്തവാടി, പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക്ക് കോളേജ് എന്നിവിടങ്ങളിലാണിത്.
ശമ്പള പരിഷ്‌കരണം
കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ അദ്ധ്യാപകർക്ക് ഏഴാം യുജിസി ശമ്പളപരിഷ്‌ക്കരണം വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കാൻ തീരുമാനിച്ചു.
ചികിത്സാചെലവ്
മുൻ നിയമസഭാംഗം കെ കുട്ടി അഹമ്മദ് കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ചികിത്സ നടത്തുന്നതിന് 20 ലക്ഷം രൂപ മെഡിക്കൽ അഡ്വാൻസ് അനുവദിച്ച നടപടി സാധൂകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |