തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ളാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു പരീക്ഷ കഴിഞ്ഞതിനു ശേഷമാകും പ്രാക്ടിക്കൽ പരീക്ഷ. അതിനാൽ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് കൂടുതൽ സമയം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി 16 മുതലാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്.
ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ മുൻനിശ്ചയപ്രകാരം 31 ന് തന്നെ ആരംഭിക്കും. ചോദ്യപേപ്പറുകൾ അതത് കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്.
ഈ വർഷം പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏരിയയിൽ നിന്നാവും 70 ശതമാനം ചോദ്യങ്ങൾക്കും ഉത്തരമെഴുതേണ്ടി വരിക. നോൺ ഫോക്കസ് ഏരിയയിൽ നിന്നും 30 ശതമാനം ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ഫോക്കസ് ഏരിയ സംബന്ധിച്ച് പുനർചിന്തനത്തിന്റെ ആവശ്യമില്ല. ഇന്റേണൽ, പ്രാക്ടിക്കൽ മാർക്കുകൾ കൂടി പരിഗണിച്ചാകും ഗ്രേഡ് നിശ്ചയിക്കുക. എ പ്ളസ് കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ശിശു കേന്ദ്രീകൃത സമഗ്രവികാസമെന്ന കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് ബാധിതരായവർക്ക് പരീക്ഷ എഴുതാൻ പ്രത്യേകം ക്ളാസ്‌മുറി ഒരുക്കും. പി.പി.കിറ്റ് ഇട്ടുവന്ന് സുരക്ഷിതമായി പരീക്ഷയെഴുതാം. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൊവിഡ് കാലത്ത് നടത്തിയതുപോലെ മുന്നൊരുക്കം സ്‌കൂളുകളിൽ നടത്തണം. ഇതിനായി സ്‌കൂൾതലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തണം.
ഓൺലൈൻ ക്ളാസുകൾ ശക്തിപ്പെടുത്തും
ഒന്നു മുതൽ ഒൻപതുവരെയുള്ള ക്ളാസുകളിലെ ഓൺലൈൻ പഠനം കൂടുതൽ ശക്തമാക്കും. ഓൺലൈൻ ക്ളാസുകളിൽ ഹാജർ നിർബന്ധമാക്കും. ഒന്ന് മുതൽ ഏഴാം ക്ളാസ് വരെയുള്ളവർക്ക് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് ഉണ്ടായിരിക്കും. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ജി സ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസും ഉണ്ടായിരിക്കും. ഫ്രണ്ട് ഓഫീസ് എല്ലാ ജില്ലയിലും നടപ്പാക്കും. അദ്ധ്യാപകർ നിരന്തരം കുട്ടികളുമായി ആശയവിനിമയം നടത്തണമെന്നും റിപ്പോർട്ട് നൽകണമെന്നും മന്ത്രി അറിയിച്ചു. ക്ളാസ് പി.ടി.എ ഉൾപ്പെടെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തണം. ഒന്നു മുതൽ പന്ത്രണ്ട് ക്ളാസുവരെയുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും എല്ലാ ദിവസവും സ്കൂളിൽ ഹാജരാകണം. സർവീസ് ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്രകടനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അവരവരുടെ അധികാര പരിധിയിലുള്ള സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച (അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാരുടെയും കുട്ടികളുടെയും ഹാജർനില, വാക്സിനേഷൻ സ്റ്റാറ്റസ്, കൊവിഡ് കേസുകളുടെ എണ്ണം, ഡിജിറ്റൽ/ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകളുടെ പുരോഗതി മുതലായവ) വിവരങ്ങൾ രണ്ട് ദിവസത്തിലൊരിക്കൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകണം. ആർ.ഡി.ഡിമാരും, എ.ഡിമാരും റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് നൽകണം. വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും, പൊതുവിദ്യാഭ്യാസ ഡയറക്ടർ ആഴ്ചയിലൊരിക്കൽ സർക്കാരിനും റിപ്പോർട്ട് സമർപ്പിക്കണം.
വാക്സിൻ 80 ശതമാനമായി
കൗമാരക്കാരുടെ വാക്സിനേഷൻ 80 ശതമാനം പിന്നിട്ടു. ഹയർസെക്കൻഡറിയിൽ 60.99 ശതമാനം പേർക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 66.24 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകിയെന്നും വാക്സിനേഷൻ കാമ്പെയിൻ നടത്തണമെന്നും മന്ത്രി അറിയിച്ചു.
ഫയൽ തീർപ്പാക്കൽ അദാലത്ത്
വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ അടിയന്തരമായി തീർപ്പാക്കുന്നതിനായി ഫെബ്രുവരിയിൽ അദാലത്ത് നടത്തും. തുടർന്നും പരാതികളുണ്ടെങ്കിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ തീർപ്പാക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |