പാലോട്: തിമിംഗിലത്തിന്റെ ഛർദ്ദി (ആബർഗ്രീസ്) വില്ക്കാൻ ശ്രമിച്ച 4 പേരെ കിളിമാനൂർ വെള്ളനൂരിലെ വീട്ടിൽ നിന്ന് പാലോട് ഫോറസ്റ്റ് പിടികൂടി.കിളിമാനൂർ വെള്ളല്ലുർ സ്വദേശികളായ ഷാജി,സജീവ്,ബിജു,കോഴിക്കോട് ഉള്ളിയേരി സ്വദേശി രാധാകൃഷ്ണനെയുമാണ് പാലോട് ഫോറസ്റ്റ് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂരിലെ ഷാജിയുടെ വീട്ടിൽ നിന്ന് പിടികൂടിയത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിക്കാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷാജിയുടെ വീടിന്റെ അടുക്കള ഭാഗത്ത് ബാഗിൽ നിന്ന് 5 കഷ്ണം തിമിംഗില ഛർദ്ദി കണ്ടെടുത്തു. പൊതു വിപണിയിൽ വൻ തുക ലഭിക്കും എന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞത്.പ്രതികൾക്ക് തമിഴ്നാട്ടിൽ നിന്ന് എത്തിച്ച സാധനം വിറ്റ ശേഷം തുക നൽകിയാൽ മതി എന്നാണ് ഡിമാന്റ്. വിദേശ രാജ്യങ്ങളിൽ പെർഫ്യൂം നിർമ്മാണത്തിന് ഉപയോഗിക്കാം എന്നും അവിടെ കയറ്റി അയച്ചാൽ കോടികൾ കിട്ടും എന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു.ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇത് തിമിംഗില ഛർദ്ദി ആണോ എന്ന് അറിയാൻ കഴിയൂ.
ഇവർക്ക് അന്തർ സംസ്ഥാന ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.ഇവരെ കൂടുതൽ ചോദ്യം ചെയ്താൽ ഇത് എവിടെ നിന്ന് കിട്ടിയെന്നും മറ്റ് ആരെങ്കിലും പിന്നിലുണ്ടോയെന്നും അറിയാൻ കഴിയുമെന്ന് പാലോട് ഫോറസ്റ്റ് അധികാരികൾ അറിയിച്ചു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |