തിരുവനന്തപുരം: മാസ്കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് ജീവിക്കുന്ന ദുരിതകാലത്തിന് വിട പറയാൻ നേരമാകുന്നു. സിനിമാ തിയേറ്ററുകളിലെ ഇരിപ്പിടങ്ങളെല്ലാം കാണികൾക്ക് സ്വന്തമായി 'ഹൗസ‌്ഫുള്ളാ"കുന്നു. നൂറു ശതമാനം ഇരിപ്പിടങ്ങളിലും ഭക്ഷണം വിളമ്പാൻ അനുവാദം ലഭിക്കുന്നതോടെ 'ഫേവറിറ്റ്" ഹോട്ടലുകളിൽ കുശലം പറഞ്ഞും ഭക്ഷ്യവസ്തുക്കൾ കൈമാറിയും സന്തോഷകരമായ ഭക്ഷണവേള... ഹൊ... ഇനി ആ മാസ്കും കൂടി വലിച്ചെറിയാൻ കഴിഞ്ഞാൽ കൊവിഡിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാമായിരുന്നു. എത്ര നാളായി മനുഷ്യമുഖത്തിന്റെ 'നല്ലപാതി" മറച്ച് മാസ്കിങ്ങനെ കിടക്കുന്നു. 'തിരികെ ഞാൻ വരുമെന്ന" പാട്ടും പാടി ലിപ്സ്റ്റിക് കാത്തിരിക്കുന്നു. ഒന്നും രണ്ടും മൂന്നും തരംഗങ്ങളുടെ പേരിൽ നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ അമൃത് രുചിക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണിപ്പോൾ പൊതുസമൂഹം. അതുകൊണ്ടു തന്നെ നാലാം തരംഗം വന്നേക്കാമെന്ന 'ഭീഷണി" ആരും അങ്ങനെ മൈൻഡ് ചെയ്യാൻ പോകുന്നില്ല.
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താണുതാണ് ഇല്ലാതാവുന്ന നാൾ വിദൂരമല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരും കണക്കുകൂട്ടുന്നത്. പക്ഷേ, മാസ്ക് ഉപേക്ഷിക്കുന്നത് അപ്പോഴേക്കാകുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും കാത്തിരിക്കാനും അവർ ഓർമ്മിപ്പിക്കുന്നു. അതുവരെ കുശലാന്വേഷണം നടത്തുന്നതിനു മുമ്പ് 'അയ്യോ മാസ്ക് വച്ചിരുന്നതുകൊണ്ട് ആളെ മനസ്സിലായില്ല കേട്ടോ' എന്ന 'ആചാരവാക്യങ്ങൾ" പറഞ്ഞുകൊണ്ടിരിക്കാം. ഇടയ്ക്കെങ്കിലും മാസ്ക് മാറ്റി ചിരിക്കാം.
കൊവിഡിന്റെ തുടക്കത്തിൽ തന്നെ ആരോഗ്യപ്രവർത്തകരുടെ ഉപദേശം സ്വീകരിച്ച് മലയാളി മാസ്ക് ധരിക്കാൻ തുടങ്ങി. 2020 ഏപ്രിലിൽ 30ന് സർക്കാർ പറഞ്ഞു 'മാസ്ക് ധരിക്കാതെ കണ്ടാൽ 200 രൂപ പിഴ, ആവർത്തിച്ചാൽ 500 രൂപ പിഴ."
ആഗസ്റ്റ് 12 ആയപ്പോൾ പിഴ രണ്ടായിരം രൂപയാക്കി. ശീലങ്ങളൊക്കെ മാസ്ക് മാറ്റിയതിന്റെ വിമ്മിഷ്ടം സഹിക്കാൻ വല്ലാതെ ബുദ്ധിമുട്ടി. ചെവിയിൽ കുടുക്കിയ ഇലാസ്റ്റിക് തരുന്ന വേദന വേറെ. അങ്ങനെ വൻബിസിനസായി വളർന്ന മാസ്ക് ജീവിതത്തിന്റെ ഭാഗമായപ്പോഴാണ് കൊവിഡ് പിൻവാങ്ങുന്നത്.
സംസ്ഥാനത്ത് ഉത്സവ സീസൺ ആരംഭിച്ചിട്ടേയുള്ളൂ. മാസ്കിട്ടാണെങ്കിലും ഉത്സവത്തിൽ പങ്കാളികളാകാം. ഉത്തര കേരളത്തിൽ തെയ്യത്തിന്റെയും പത്തനംതിട്ടയിൽ പടയണിയുടെയും കാലമാണിപ്പോൾ. പൂരവും വരുന്നു. ഉത്സവ കലാപരിപാടികൾക്കുണ്ടായിരുന്ന തടസ്സം ഒഴിവാകുമ്പോൾ ഏറെ ആശ്വാസമാകുന്നത് കലാകാരന്മാർക്കാണ്. രണ്ടു വർഷത്തെ നിയന്ത്രണങ്ങൾ അവരെയെല്ലാം പാപ്പരാക്കി.
സ്കൂളുകളിൽ ക്ലാസുകളെല്ലാം ആരംഭിച്ചു കഴിഞ്ഞു. ഇനി വരുന്നത് പരീക്ഷാക്കാലം. ശേഷം വേനലധി. കുടുംബസമേതം സന്തോഷകരമായ വെക്കേഷൻ കാലവും മനസ്സിൽ കാണുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |