ന്യൂഡൽഹി: മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒ.ബി.സിക്ക് 27 ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്ന് ശുപാർശ ചെയ്ത് മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് സുപ്രീംകോടതി തള്ളി.
പഠനവും ഗവേഷണവും നടത്താതെ തയാറാക്കിയതാണ് ഇടക്കാല റിപ്പോർട്ടെന്നും ഈ റിപ്പോർട്ട് പ്രകാരം നടപടിയെടുക്കരുതെന്നും സംസ്ഥാന സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മിഷനോടും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
മൂന്ന് തലങ്ങളിലുള്ള പരിശോധന നടത്താതെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ 27 ശതമാനം ഒ.ബി.സി ക്വാട്ട നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ സുപ്രീംകോടതി സർക്കാർ തീരുമാനം സ്റ്റേ ചെയ്തിരുന്നു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ പിന്നാക്കാവസ്ഥയെ കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിഷൻ നിശ്ചയിക്കുക, കമ്മിഷൻ ശുപാർശകളുടെ വെളിച്ചത്തിൽ
തദ്ദേശ സ്ഥാപനങ്ങൾ തിരിച്ച് സംവരണത്തിന്റെ അനുപാതം നിശ്ചയിക്കുക, അത്തരത്തിൽ നിശ്ചയിക്കുന്ന സംവരണം എസ്.സി, എസ്.ടി, ഒ.ബി.സികൾക്കനുകൂലമായി സംവരണം ചെയ്തിട്ടുള്ള ആകെ സീറ്റുകൾ 50 ശതമാനത്തിൽ കവിയാതെ നിലനിറുത്തുക എന്നീ ത്രിതല പരിശോധനകൾ കൂടാതെയാണ് സർക്കാർ തീരുമാനമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കഴിഞ്ഞ മാസം പിന്നാക്ക വിഭാഗ കമ്മിഷൻ ഒരു ഇടക്കാല റിപ്പോർട്ട് തയാറാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒ.ബി.സി സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കമ്മിഷന്റെ ഇടക്കാല റിപ്പോർട്ട് കോടതി നിർദ്ദേശിച്ച പഠനത്തിന്റെ അഭാവത്തിലായതിനാൽ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. 800 ഗ്രാമ പഞ്ചായത്തുകളിലും 100 നഗരസഭകളിലും 5 കോർപ്പറേഷനുകളിലും കാലതാമസം കൂടാതെ തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |