തിരുവനന്തപുരം: നിയമസഭ സമ്മേളിക്കാനിരിക്കെ, ലോകായുക്തയുടെ അധികാരം കുറയ്ക്കാൻ പതിന്നാലാം വകുപ്പ് ഭേദഗതി ചെയ്ത് ഓർഡിനൻസിറക്കാനുള്ള അനാവശ്യ തിടുക്കം എന്തായിരുന്നെന്ന് സർക്കാർ അഭിഭാഷകനോട് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദ്.
ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തതിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന ഹർജിയിൽ വാദം കേൾക്കവേയായിരുന്നു ചോദ്യം. ലോകായുക്താ നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്തതിനാൽ ലോകായുക്ത തുടർവാദം കേൾക്കുന്നത് ആശാസ്യമാണോയെന്ന് നേരത്തേയും ഉപലോകായുക്ത ചോദിച്ചിരുന്നു.
ആലോചനയില്ലാതെ എടുത്തുചാടി ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിച്ച് തീരുമാനമെടുത്തതിനാലാണ് സർക്കാർ ആവശ്യമില്ലാത്ത പഴി കേൾക്കുന്നതെന്ന് ഉപലോകായുക്ത നിരീക്ഷിച്ചു. സർക്കാർ വടി കൊടുത്ത് അടി വാങ്ങുകയാണെന്നും ഉപലോകായുക്ത പറഞ്ഞു. സമൂഹത്തിൽ ഏതു തരത്തിൽ ജീവിച്ചവർ മരിച്ചാലും സഹതാപത്താൽ ഖജനാവിലെ പണം വാരിക്കോരി നൽകുന്നതിൽ ഒരു സർക്കാരുകളും പിന്നിലല്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു.
മന്ത്രിസഭയ്ക്ക് എന്തു തീരുമാനവുമെടുക്കാമെന്നും, ഇത്തരം തീരുമാനങ്ങൾ ചോദ്യംചെയ്യപ്പെടാനാവില്ലെന്നും സർക്കാർ അറ്റോർണി ടി.എ ഷാജി വാദിച്ചു. എന്നാൽ ,മന്ത്രിസഭയ്ക്ക് എന്തിനും അധികാരമുണ്ടെങ്കിൽ കേരള സർവകലാശാലാ സെനറ്റ് കാമ്പസ് കാര്യവട്ടത്തേക്ക് മാറ്റി സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസാക്കിയാൽ ലോകായുക്ത അംഗീകരിക്കുമോയെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം ചോദിച്ചു. . കേസിലെ തുടർവാദം 18ന് നടത്തും. കേസ് സുപ്രീംകോടതി വരെ പോകുമെന്നുള്ളതിനാൽ ഇരു വിഭാഗത്തിന്റെയും വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെയും കുടുംബത്തിനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്.
പി.പി.ഇ കിറ്റ് ഇടപാടിലെ ക്രമക്കേട്:
ലോകായുക്ത അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കൊവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഉയർന്ന വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ ഫയൽ ചെയ്ത ഹർജിയിൽ ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി.
ആരോഗ്യ സെക്രട്ടറി രാജൻ ഖൊബ്രഗഡേ, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുൻ എം.ഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാർ, മുൻ ജനറൽ മാനേജർ ഡോ. ദിലീപ് കുമാർ എന്നിവർക്ക് ലോകായുക്ത നോട്ടീസ് അയച്ചു. സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ അറിയിക്കണമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. മുൻ ആരോഗ്യമന്ത്റി കെ.കെ ശൈലജ ഉൾപ്പടെ 14 പേർക്കെതിരെയാണ് വീണ എസ്. നായരുടെ ഹർജി. ഏപ്രിൽ 7ന് ഹർജി വീണ്ടും പരിഗണിക്കും. ബന്ധപ്പെട്ട ഫയലുകൾ അന്ന് ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
550 രൂപയ്ക്ക് പൊതു വിപണിയിൽ പി.പി.ഇ കിറ്റ് ലഭ്യമായിരുന്നപ്പോൾ 1550 രൂപയ്ക്ക് വാങ്ങിയെന്നും ഉയർന്ന നിരക്കിൽ ഗ്ലൗസ് ഇറക്കുമതി ചെയ്തെന്നും വിപണി വിലയേക്കാൾ മൂന്നിരട്ടി നിരക്കിൽ തെർമോമീറ്റർ വാങ്ങിയെന്നും ആരോപിച്ചാണ് ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |