മലപ്പുറം: ജില്ലയിൽ ഒരുവർഷത്തിനിടെ വന്യമൃഗങ്ങളുടെ അക്രമണത്തിൽ ജീവൻ പൊലിഞ്ഞത് പത്ത് പേർക്ക്. 2021 ജനുവരി മുതൽ 2022 ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരമാണിത്. സംസ്ഥാനത്ത് ആകെ 88 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പാലക്കാടാണ് ഏറ്റവും കൂടുതൽ ജീവഹാനി സംഭവിച്ചത്- 27 പേർ. തൃശൂരിൽ 15 പേർക്കും ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഏഴ് പേർക്ക് വീതവും ജീവൻ നഷ്ടമായി. കാട്ടാന, പാമ്പ് എന്നിവയുടെ ആക്രമണത്തിലാണ് കൂടുതൽ പേർക്കും ജീവൻ നഷ്ടപ്പെട്ടത്. ജില്ലയിൽ വനത്തോട് ചേർന്ന് കിടക്കുന്ന നിലമ്പൂർ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ടുണ്ട്. നിലമ്പൂർ നഗരത്തിൽ വരെ കാട്ടാനകൾ ഇറങ്ങുന്നുണ്ട്. വ്യാപകമായി
കൃഷിയും നശിപ്പിക്കുന്നുണ്ട്. ഒരുവർഷത്തിനിടെ മാത്രം ഒരുകോടിയോളം രൂപയുടെ കൃഷി നാശമുണ്ടായതായാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. കൃശിനാശം സംഭവിച്ച കർഷകർക്ക് ഇതിനകം 36.75 ലക്ഷം രൂപയുടെ ധനസഹായം സർക്കാർ നൽകി. സംസ്ഥാനത്ത് വയനാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൃഷി നാശം സംഭവിച്ചത് മലപ്പുറത്താണ്. വയനാട്ടിൽ 88.84 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് സർക്കാരിന്റെ കണക്ക്. 36.39 ലക്ഷത്തിന്റെ നഷ്ടമാണ് പാലക്കാടിൽ ഉണ്ടായത്.
പരിഹാരം ഇനിയും അകലെ
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചവർക്ക് 28.50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. പരിക്കേറ്റവർക്ക് 15.58 ലക്ഷം രൂപയും അനുവദിച്ചു. ഇതിൽ നഷ്ടപരിഹാരം ലഭിക്കാത്തവർ ഇനിയും ജില്ലയിലുണ്ട്. വന്യജീവിയാക്രമണം മൂലം മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപയും വനത്തിന് പുറത്ത് പാമ്പ് കടിയേറ്റ് ജീവഹാനി സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി അനുവദിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം മൂലം പരിക്കേൽക്കുന്നവർക്ക് പരമാവധി ഒരുലക്ഷം രൂപയാണ് ചികിത്സാനുകൂല്യമായി ലഭിക്കുക. ആദിവാസി വിഭാഗങ്ങളിലുള്ളവർക്ക് മുഴുവൻ തുകയും അനുവദിക്കും.
ജൈവവേലി വ്യാപകമാക്കും
വന്യജീവി ആക്രമണം തടയാൻ ജൈവവേലി വ്യാപകമാക്കുന്നതിനും വന്യജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ആഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനും കർമ്മ പദ്ധതി വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തേക്ക് വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ 17.5 കിലോ മീറ്റർ ദൂരത്തിൽ ജൈവ വേലി സ്ഥാപിക്കാനും വന്യജീവികളുടെ സ്വാഭാവിക ആവാസ മേഖലകളിൽ വെള്ളവും തീറ്റയും ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. നേരത്ത ഇത്തരത്തിൽ വിവിധ പദ്ധതികൾ വനംവകുപ്പ് വിഭാവനം ചെയ്തിരുന്നെങ്കിലും പലതും പാതിവഴിയിൽ നിലച്ചിരുന്നു. അതിനാൽ മലയോര മേഖലയിലുള്ളവരുടെ ആശങ്ക തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |