തിരുവനന്തപുരം: സ്‌കൂൾ വാർഷിക പരീക്ഷകൾക്ക് 17 ദിവസം മാത്രമുള്ളപ്പോൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പരീക്ഷാച്ചൂട്. ഓൺലൈൻ ക്ളാസിന് ശേഷം ഫെബ്രുവരി 21 മുതലാണ് സ്‌കൂളുകൾ പഴയ നിലയിലായത്. കഷ്ടിച്ച് ഒരു മാസത്തെ സ്കൂൾ ക്ളാസിനു ശേഷമാണ് പരീക്ഷ.
ആദ്യ രണ്ടു ടേമും മൂന്നാം ടേമിന്റെ പകുതിയും പഠിച്ചത് ഓൺലൈനിൽ. ഒരു ലക്ഷത്തോളം പേർക്ക് ഇപ്പോഴും ഓൺലൈൻ സൗകര്യങ്ങളില്ലെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരും ചുരുങ്ങിയ ദിവസത്തെ ഓഫ് ലൈൻ ക്ളാസുകൾക്ക് ശേഷം പരീക്ഷയ്‌ക്ക് ഒരുങ്ങുകയാണ്.
കഴിഞ്ഞ വർഷം ഓൺലൈൻ പഠനം മാത്രമായിരുന്നതിനാൽ മുഴുവൻ ചോദ്യത്തനും ഫോക്കസ് ഏരിയ നൽകിയിരുന്നു. ഇത്തവണ 70 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും 30 ശതമാനം ഫോക്കസ് ഏരിയയ്‌ക്ക് പുറത്തു നിന്നുമാണ്. ഇത് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുന്നു.
ഓൺലൈൻ ക്ളാസുകളിൽ വിദ്യാർത്ഥികൾക്ക് മനസിലാകാത്ത പാഠഭാഗങ്ങൾ സ്കൂളിൽ വീണ്ടും പഠിപ്പിക്കേണ്ടിവരുന്നു. ഇത് ശേഷിച്ച പാഠഭാഗങ്ങളെ ബാധിച്ചിട്ടുണ്ട്. 15ാം തീയതിയോടെയേ പാഠഭാഗങ്ങൾ ഒരു വിധമെങ്കിലും പൂർത്തിയാക്കാനാകൂ എന്നാണ് അദ്ധ്യാപകർ പറയുന്നത്.
ഓൺലൈനായിരുന്നതിനാൽ വിദ്യാർത്ഥികളെ ഓരോരുത്തരായി ശ്രദ്ധിക്കാൻ അദ്ധ്യാപകർക്കും കഴിഞ്ഞിട്ടില്ല. ഇത് വിദ്യാർത്ഥികളുടെ പഠനഭാരം ഉയർത്തിയിട്ടുണ്ട്. ഫോക്കസ് ഏരിയയ്ക്ക് പുറത്തുള്ള ചോദ്യങ്ങൾ അവരെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ വാർഷിക പരീക്ഷ ഓൺലൈനായിരുന്നു. ഇത്തവണ ഓഫ് ലൈനിൽ നിശ്ചിത സമയത്തിനുള്ളിൽ നന്നായി പരീക്ഷയെഴുതാനാകുമോയെന്നാണ് ആശങ്ക.
കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ എളുപ്പമുള്ള ചോദ്യങ്ങളേ ഉൾപ്പെടുത്തൂ.
- മന്ത്രി വി. ശിവൻകുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |