തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അദ്ധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 14 ലക്ഷം തട്ടിയ സംഭവത്തിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. കൊട്ടാരക്കര സ്വദേശിയായ അദ്ധ്യാപികയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്യാംലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഒരു കോടി രൂപയുടെ ഓൺലൈൻ ലോട്ടറി അടിച്ചെന്ന വാട്സ് ആപ് സന്ദേശത്തിലൂടെയാണ് തട്ടിപ്പിൽ കുരുങ്ങിയത്.
സമ്മാനത്തുക ലഭിക്കാൻ നികുതി നൽകണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സംശയം തോന്നിയതിനാൽ ഇത് ചോദ്യംചെയ്ത് തിരിച്ച് സന്ദേശമയച്ചു. പിന്നാലെ ടാക്‌സ് അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും താൻ ഡൽഹിയിലാണെന്നും ഡി.ജി.പിയുടെ ഫോട്ടോ വച്ച സന്ദേശം ലഭിച്ചു. തുടർന്ന് പൊലീസ് ആസ്ഥാനത്ത് വിളിച്ചപ്പോൾ ഡി.ജി.പി ഡൽഹിയിലാണെന്ന മറുപടി ലഭിച്ചതോടെ വിശ്വസിച്ച് പണം നൽകി. അസാം സ്വദേശിയുടെ പേരിലുള്ള ഫോൺ നമ്പരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നാണ് ഹൈ ടെക് സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
പൊലീസ് മേധാവി ഡൽഹിയിലാണെന്ന വിവരം മനസ്സിലാക്കി തട്ടിപ്പ് നടത്തിയ സംഘം നിസ്സാരക്കാരല്ലെന്നാണ് പൊലീസ് കരുതുന്നത്. തട്ടിപ്പിന് ഉപയോഗിച്ച ഫോണിന്റെ ഐ.എം.ഇ നമ്പർ, ഐ.പി അഡ്രസ് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കും. പൊലീസുദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുണ്ടുകളാക്കി നേരത്തെയും പണം തട്ടിയിട്ടുണ്ട്. സൈബർ തട്ടിപ്പിൽ ജാഗ്രത വേണമെന്ന് പൊലീസ് നിരന്തരം സന്ദേശം നൽകുമ്പോഴാണ് പൊലീസ് മേധാവിയുടെ പേരിൽത്തന്നെ തട്ടിപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |