കോഴിക്കോട്: പ്രളയാനുഭവങ്ങളിൽ നിന്ന് തുഴയെറിയാൻ പഠിച്ച കടത്തുകാരി.കൊടിയത്തൂരിലെ ചെറുവാടിക്കടവിൽ, മണൽപ്പുറത്ത് സുഹറാബി. ഏതുനേരം കടവിലെത്തിയാലും ഒന്നു വിളിച്ചാൽ മതി, സുഹറാബി തോണിയുമായെത്തും. മലപ്പുറം,കോഴിക്കോട് ജില്ലകളെ തൊട്ടുരുമ്മി ഒഴുകുന്ന ചെറുവാടി കടവിൽ അഞ്ച് വർഷമായി സുഹറാബിയുണ്ട് നാട്ടുകാരുടെ പ്രിയപ്പെട്ട തോണിക്കാരിയായി.
മലപ്പുറം വാഴക്കാട് പഞ്ചായത്തിൽ വെട്ടത്തൂരിലെ കടവിന് സമീപമാണ് സുഹറാബിയും മൂന്ന് മക്കളും താമസിക്കുന്നത്. കുട്ടിക്കാലത്തേ നീന്തൽ പഠിച്ചതിനാൽ 49ാം വയസിലും പുഴയുടെ ഇരുകരയും നീന്തിക്കടക്കും . 2018ലെ പ്രളയത്തിൽ വെള്ളം കയറിയപ്പോൾ വീട്ടുസാധനങ്ങൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാൻ അനുഭവിച്ച പ്രയാസമാണ് സുഹറാബിയെ തുഴയുമായി പുഴയിലെത്തിച്ചത്.
പ്രളയ ദുരിതം ഒഴിഞ്ഞപ്പോൾ പിതാവ് മണൽപുറത്ത് അലവികുട്ടിയോടും സഹോദരങ്ങളായ അബ്ദുൽ വഹാബിനോടും അബ്ദുൽ നാസറിനോടും പറഞ്ഞ് ഒരു തോണി 60,000 രൂപയ്ക്ക് വാങ്ങി. സ്വന്തമായി തോണിയിറക്കി തുഴയാൻ പഠിച്ചു. ക്രമേണ ഇരുകരയിലും എത്തേണ്ടവരേയും കൂട്ടിയായി തുഴയൽ.
ആരോടും ഇതുവരെ കടത്തുകൂലി ചോദിച്ചിട്ടില്ല . ആളുകൾ അറിഞ്ഞ് തരുന്നത് സന്തോഷത്തോടെ വാങ്ങും. വെട്ടത്തൂരിൽ നിന്ന് ചെറുവാടിയിലെത്തുന്ന കച്ചവടക്കാരും കെ.എം.സി.ടി കോളേജിൽ പഠിക്കാനെത്തുന്നവരും എളുപ്പ യാത്രയ്ക്കായി ഈ കടവിനെയാണ് ആശ്രയിക്കുന്നത്. ചുറ്രിത്തിരിഞ്ഞ് പോകാൻ 150 രൂപ ഓട്ടോക്കൂലി നൽകേണ്ടിടത്ത് കുറഞ്ഞ തുകയിൽ തോണിയിൽ പോകാം. സമയവും ലാഭം. മക്കൾ: ജാഫറലി, മുഹമ്മദ് ജാസിർ, ആമിന അനിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |