കൊച്ചി: വീടുകളിലെയും ഓഫീസുകളിലെയും പാഴ്‌വസ്തുക്കൾ വിൽക്കാൻ ആക്രിക്കട ആപ്പ് എന്ന ആപ്ളിക്കേഷനുമായി കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ. ബുധനാഴ്ച തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവ് ആപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. കേരളത്തിലെവിടെയും സേവനം ലഭിക്കും. പാഴ്‌വസ്തുക്കളുടെ ചിത്രം ആപ്പിൽ അപ്‌ലോഡ് ചെയ്താൽ അവയുടെ വിലയ്ക്ക് ക്വട്ടേഷൻ ലഭിക്കും. സൗകര്യപ്രദമായ സമയവും നിർദേശിക്കാം. യൂണിഫോം ധരിച്ച ജീവനക്കാർ പിക്കപ്പ് വാഹനത്തിലെത്തി തൂക്കത്തിനനുസരിച്ച്
വിലനൽകി സാധനങ്ങൾ ശേഖരിക്കും.
ആക്രിക്കച്ചവടത്തിന്റെയും കച്ചവടക്കാരുടെയും ജീവനക്കാരുടെയും ജീവിതനിലവാരവും ഇടപെടലുകളും
ആധുനികമാക്കുന്നതിന്റെയും ജനോപകാരപ്രദമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സംരംഭമെന്ന് രക്ഷാധികാരി വി.എം.സിറാജ് വാർത്താ സമ്മേളത്തിൽ പറഞ്ഞു.
3000ൽപ്പരം കച്ചവടക്കാർ ആപ്പിന്റെ ഭാഗമാണ്. അഞ്ച് കിലോമീറ്റർ പരിധിയിൽ ഒരാൾ എന്നതാണ് കണക്ക്. പ്രസിഡന്റ് വി.എം. കുഞ്ഞിമുഹമ്മദ്, സെക്രട്ടറി കെ.പി.എ ഷരീഫ്, ട്രഷറർ അനിൽ കട്ടപ്പന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |