കാസർകോട്: മാർക്കറ്റിംഗ് രംഗത്ത് പയറ്റിത്തെളിയാനൊരുങ്ങി കാസർകോട് ബേഡകത്തെ കുടുംബ ശ്രീ വനിതകൾ. കുടുംബശ്രീക്ക് കീഴിൽ ആദ്യമായി മാർക്കറ്റിംഗ് കമ്പനി സ്ഥാപിക്കുന്നുവെന്ന ചരിത്രനേട്ടം ഇവർക്ക് സ്വന്തം. കേരളത്തിലുടനീളം ഉത്പന്നങ്ങൾ നിർമ്മിക്കുക, വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ടീം ബേഡകം ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് ' രൂപീകരിച്ചത്. സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും അംഗീകാരം നൽകി. കമ്പനി നിയമപ്രകാരമുള്ള രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്.
കാസർകോട് ബേഡഡുക്ക പഞ്ചായത്താണ് കമ്പനിയുടെ കേന്ദ്രം. 14 ജില്ലകളിലും ബ്രാഞ്ചുകളുണ്ടാകും. ഓഹരി വഴി സമാഹരിക്കുന്ന 30 ലക്ഷത്തിന് പുറമെ നബാർഡ്, വിവിധ ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ, ത്രിതല പഞ്ചായത്തുകൾ എന്നിവയിൽ നിന്നുള്ള സാമ്പത്തിക പിന്തുണയും കമ്പനിക്കുണ്ട്.
13 അംഗ ഡയറക്ടർ ബോർഡ്
കമ്പനിയുടെ ചുമതല വഹിക്കുന്നതിന് 13 അംഗ ഡയറക്ടർ ബോർഡ് നിലവിൽ വന്നു. കുടുംബശ്രീ അംഗങ്ങൾക്ക് ആയിരം രൂപയുടെ ഷെയർ എടുത്ത് അംഗത്വം നേടാം. ഒരാൾക്ക് എത്ര ഷെയർ വേണമെങ്കിലുമെടുക്കാം. ഡയറക്ടർ ബോർഡിനെ മാറ്റാൻ ഓഹരി ഉടമകളുടെ ജനറൽ ബോഡിക്ക് അധികാരമുണ്ടാകും.
ലക്ഷ്യം
കൃഷി, മൃഗസംരക്ഷണം, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം, മാലിന്യ സംസ്കരണം, നീർത്തട വികസനം, തൊഴിലുറപ്പ് പദ്ധതി സംയോജനം, ഫാം ടൂറിസം തുടങ്ങിയ മേഖലകളിൽ തൊഴിൽ സാദ്ധ്യതയും ഉത്പാദന രംഗത്ത് വൻ കുതിച്ചുചാട്ടവും കമ്പനി ലക്ഷ്യമിടുന്നു. രാജ്യത്തുടനീളം നിർമ്മാണ വിപണന ശൃംഖല വ്യാപിപ്പിക്കുകയാണ് രണ്ടാംഘട്ട ലക്ഷ്യം.
നേട്ടങ്ങൾ
അമ്പതിൽ അധികം ഉത്പന്നങ്ങൾ ഒറ്റ ബ്രാൻഡിൽ ഇന്ത്യയിലും വിദേശത്തും വിറ്റഴിക്കും.
അമ്പത് ബ്രാൻഡുകൾക്ക് അമ്പത് ക്ലസ്റ്ററുകൾ രൂപീകരിക്കും.
ഭക്ഷ്യസുരക്ഷ, തൊഴിലവസരങ്ങൾ, തദ്ദേശീയ മാർക്കറ്റിംഗ്, കാർഷികരംഗത്തെ ഇടപെടൽ, കുടുംബശ്രീ പദ്ധതികളുടെ വിപുലീകരണം എന്നിവയും നേട്ടങ്ങളാണ്.
സ്ത്രീകളുടെ ജീവനോപാധി മേഖല മെച്ചപ്പെടും.
സ്ത്രീകൾ മാത്രം പങ്കാളിയാകുന്ന ചരിത്ര സംരംഭമാണിത്. കമ്പനി വരുന്നതോടെ സ്ത്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വൻകിട മാർക്കറ്റുകൾ തുറന്നു കിട്ടും.
-ടി.ടി. സുരേന്ദ്രൻ,
കുടുംബശ്രീ കോ ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |