നിലമ്പൂർ: ടൗണിലെ സൗഭാഗ്യ ലോട്ടറി കടയിൽ കഴിഞ്ഞ മാസം പുലർച്ചെ ചുമർ തുരന്ന് മോഷണ ശ്രമം നടത്തിയ ആളെ നിലമ്പൂർ പൊലീസ് പിടികൂടി. ഒരു മാസത്തിനുള്ളിൽ നിലമ്പൂരിൽ നടത്തിയ രണ്ടു മോഷണക്കേസിൽ ഉൾപ്പെട്ട മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം തെക്കരകത്ത് അബ്ദുൽറസാഖാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗിനിടെ എസ്.ഐ എം അസൈനാരും പ്രത്യേക അന്വേഷണ സംഘവും നിലമ്പൂർ ടൗണിൽ വച്ച് കണ്ട് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ലോട്ടറി കടയോട് ചേർന്നുള്ള ഹോട്ടലിന്റെ പിൻവശത്തെ ഓട് നീക്കി അകത്തുകയറി മേശവലിപ്പിൽ നിന്നും കുറച്ച് പണവും പാലിയേറ്റീവ് കെയർ സംഭാവന പണമടങ്ങിയ ബോക്സ് കൈക്കലാക്കിയ ശേഷമാണ് ചുമര് തുരന്ന് ഇയാൾ ലോട്ടറി കടയിൽ കയറിയത്. നിലമ്പൂർ കോവിലകം റോഡിലെ നിമ്മി മെഡിക്കൽസിലും ഷട്ടറിന്റെ പൂട്ടുപൊളിച്ച് ഇയാൾ അകത്തു കയറി പരിശോധന നടത്തി മൊബൈൽ ഫോണും 1400 രൂപയും മോഷ്ടിച്ചിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ലോഡ്ജുകൾ പരിശോധിച്ചും പ്രതിയെ തിരിച്ചറിയുകയായിരുന്നു. മോഷണ ശ്രമത്തിനിടയിൽ കടയിലെ സി.സി.ടി.വി കാമറ ശ്രദ്ധയിൽപ്പെട്ടതോടെ കാമറ നശിപ്പിക്കാനും പ്രതി ശ്രമിച്ചു. നിമ്മി മെഡിക്കൽസിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ പ്രതിയുടെ കൈയിൽ നിന്നും കണ്ടെടുത്തു. പ്രതി മുമ്പും മോഷണക്കേസിൽ കോട്ടക്കൽ പൊലീസിന്റെ പിടിയിലായി പത്തുമാസത്തെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സുജിത്ദാസിന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി സജു കെ എബ്രഹാമിന്റെ കീഴിൽ സി.ഐ പി. വിഷ്ണു, എസ്.ഐ നവീൻ ഷാജ് പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ എം. അസൈനാർ, എ.എസ്.ഐ കെ. അനിൽകുമാർ, അൻവർ സാദത്ത്, എൻ.പി സുനിൽ. അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |