മിറർ ഇമേജ് ക്രൈംബ്രാഞ്ചിന്റെ കൈയിൽ
കൊച്ചി: വധഗൂഢാലോചനക്കേസിൽ വീണ്ടും ഫോൺ ഒളിപ്പിച്ചതായി വ്യക്തമാകുന്നു. ദിലീപുൾപ്പെടെയുള്ള പ്രതികൾ അന്വേഷണസംഘത്തിന് കൈമാറാതെ മുംബയിലെ സ്വകാര്യലാബിലേക്ക് അയച്ച നാല് ഫോണുകളിൽ രണ്ടെണ്ണം മുക്കി. ശേഷിച്ച രണ്ടെണ്ണം ഉൾപ്പെടെ ആറ് ഫോണുകളാണ് പിന്നീട് സീൽവച്ച കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കിയത്. ദിലീപ് കൂടുതൽ ഫോണുകൾ ഉപയോഗിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയെങ്കിലും ഇത് ദിലീപ് സമ്മതിച്ചിരുന്നില്ല.
മുംബയിലെ സ്വകാര്യലാബായ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്രഡിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് നിർണായക രേഖകളടക്കം ലഭിച്ചത്. ദിലീപ് ഉപയോഗിച്ച ഐ ഫോൺ ( ഐ.എം.ഇ.ഐ നമ്പർ - 359412086105834), ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് ഉപയോഗിച്ചിരുന്ന സാംസംഗ് (ഐ.എം.ഇ.ഐ നമ്പർ - 357230222453302 ) എന്നീ ഫോണുകളാണ് അന്വേഷണസംഘത്തിന് കൈമാറാതെ ഒളിപ്പിച്ചത്. ഈ രണ്ട് ഫോണുൾപ്പടെ മുംബയിലെ ലാബിൽ പരിശോധിച്ചതിന്റെ രേഖകളും ഇവയിലെ വിവരങ്ങൾ പകർത്തിയ ഹാർഡ് ഡിസ്കിന്റെ മിറർകോപ്പിയും അന്വേഷണസംഘം കോടതിക്ക് കൈമാറിയിട്ടുണ്ട്. നാല് ഫോണുകളിൽ നിന്നായി 285 ജി.ബി ഡേറ്റ നീക്കം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
പ്രൊഡക്ഷൻ ഡിസൈനറായ റോഷൻ ചിറ്റൂരിന്റെ പേരിലുള്ള സിമ്മാണ് മുക്കിയ ഐഫോണിൽ ദിലീപ് ഉപയോഗിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. തന്റെ പേരിലുള്ള രണ്ട് സിമ്മുകൾ അനൂപിനും നാദിർഷക്കും നൽകിയെന്നാണ് റോഷൻ ചിറ്റൂരിന്റെ മൊഴി.
അനൂപിന്റെ യഥാർത്ഥ മൊബൈലിൽനിന്ന് ഈ നമ്പറിലേക്ക് കോളുകൾ പോയതിനാൽ ഇത് ഉപയോഗിച്ചത് ദിലീപ് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് അടിവരയിടുന്നു. തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചെന്ന് സംശയിക്കുന്ന മുൻ ഇൻകംടാക്സ് അസി.കമ്മീഷണർ വിൻസന്റ് ചൊവ്വല്ലൂരിനെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. അഴിമതിക്കേസിലെ പ്രതിയാണ് വിൻസന്റ്. നേരത്തേ അന്വേഷണ സംഘം ഫോൺ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്നറിയിച്ച ദീലീപ് കോടതി ഇടപെട്ടതിനാൽ പിന്നീട് സമ്മതിച്ചിരുന്നു. എന്നാൽ അന്നും ഫോണുകൾ മാറ്റിയാണ് നൽകിയത്.
285 ജി.ബി ഡേറ്റ
ഹുവാവേ, വിവോ, സാംസംഗ്, ഐഫോൺ എന്നിവയാണ് അഭിഭാഷകൻ മുഖേനെ ദിലീപ് മുംബയിലെ ലാബിലെത്തിച്ചത്. ബാലചന്ദ്രകുമാറുമായി നടത്തിയ ചാറ്റുകൾ വീണ്ടെടുക്കാനായിരുന്നു ഇതെന്നായിരുന്നു വിശദീകരണം. എന്നാൽ നാല് ഫോണുകളിൽ നിന്നായി 285 ജി.ബി ഡേറ്റ നീക്കം ചെയ്തിട്ടുണ്ട്. ഡേറ്റമാറ്റിയ ഹാർഡ്ഡിസ്കിന്റെ മിറർഇമേജ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഡേറ്റ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.
വിവരംപോയാൽ കേസ്
ഫോണിൽനിന്ന് നീക്കംചെയ്തത് സുപ്രധാന വിവരങ്ങളാണെന്ന് വ്യക്തമായാൽ കൂട്ടുനിന്ന അഭിഭാഷകർക്കും വിൻസെന്റ് ചൊവ്വല്ലൂരിനെതിരെയും കേസെടുക്കും. മുംബയിലെ ലാബ് ഉടമകളിൽ ഒരാളായ യോഗീന്ദ്രയാദവിനെ കഴിഞ്ഞദിവസം കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. 75000രൂപ വീതമാണ് ഓരോ ഫോണിൽനിന്നും ഡേറ്റ നീക്കംചെയ്യാൻ ഇവർ ഈടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |