തുടർ ചികിത്സ എസ്.യു.ടിയിൽ
കോലഞ്ചേരി: ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 18 ദിവസം ചികിത്സയിൽ കഴിഞ്ഞ കുഞ്ഞ് ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമൊപ്പം മൂന്നാം പിറന്നാളാഘോഷിച്ച് അച്ഛനൊപ്പം മടങ്ങി. തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ ആത്മീയയ്ക്ക് എസ്.യു.ടി ആശുപത്രിയിൽ തുടർചികിത്സ നൽകും. വർക്കല സ്വദേശിയാണ് പിതാവ്.
അമ്മ സൗമ്യയ്ക്കൊപ്പം കഴിഞ്ഞിരുന്ന ആത്മീയയെ അബോധാവസ്ഥയിൽ കഴിഞ്ഞ 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മ കുഞ്ഞിനെ സംരക്ഷിക്കാൻ പ്രാപ്തയല്ലെന്ന ബോദ്ധ്യത്താലും കുഞ്ഞ് പിതാവ് അനുരാജിനൊപ്പം സന്തോഷവതിയാണെന്ന ആശുപത്രി അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനമെന്ന് ശിശുക്ഷേമസമിതി ചെയർപേഴ്സൺ ബിറ്റി കെ. ജോസഫ് പറഞ്ഞു. കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റുവാങ്ങിയാണ് പിതാവിന് താത്കാലികമായി കൈമാറിയത്.
ശിശുരോഗ വിഭാഗത്തിൽ കേക്ക് മുറിച്ചായിരുന്നു ആത്മീയയുടെ പിറന്നാളാഘോഷം.
കുട്ടിയുടെ ഇടതുകൈയിൽ പറ്റിയ ഒടിവുകൾ പൂർണമായും ഭേദമായിട്ടില്ല. നടക്കുമ്പോൾ കാലുകൾക്ക് വേദനയുണ്ട്. സംസാരശേഷി പൂർണമായി വീണ്ടെടുത്തിട്ടില്ല. പറയുന്ന കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കും. സ്പീച്ച് തെറാപ്പി നിർദ്ദേശിച്ചിട്ടുണ്ട്. കുഞ്ഞിനെ തലയ്ക്കുമുകളിൽ ഉയർത്തി കുലുക്കുമ്പോൾ തലച്ചോറിന് കുലുക്കം തട്ടിയുണ്ടാകുന്ന ബോഡിഷെയ്ക്ക് സിൻഡ്രോം ബാധിച്ചതായും ഡോക്ടർമാർ സംശയിച്ചിരുന്നു.
ആരെയും അറസ്റ്റുചെയ്തിട്ടില്ല
കാക്കനാടുള്ള ചെറിയ അപ്പാർട്ട്‌മെന്റിൽ ആത്മീയയുടെ അമ്മൂമ്മയും അമ്മയുടെ ചേച്ചി സ്മിതയും 10 വയസുള്ള മകനും സ്മിതയുടെ സുഹൃത്തായ ആന്റണി ടിജിനും ഒപ്പമാണ് സൗമ്യയും താമസിച്ചിരുന്നത്. ഇവിടെനിന്നാണ് ആത്മീയയെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിക്ക് സ്വയം മുറിവേൽപ്പിക്കുന്ന സ്വഭാവമുണ്ടെന്നായിരുന്നു അമ്മ സൗമ്യയും അമ്മൂമ്മ സരസുവും തൃക്കാക്കര പൊലീസിന് മൊഴിനൽകിയത്. ആരെയും അറസ്റ്റുചെയ്തിട്ടില്ല. കുട്ടി പൂർണമായും സുഖമായശേഷം നേരിട്ട് മൊഴിയെടുക്കും. എറണാകുളം കുമ്പളം സ്വദേശികളാണ് സൗമ്യയും കുടുംബവും. സൗമ്യയും ഭർത്താവും വേർപിരിഞ്ഞ് കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |