മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട പോങ്ങുംമൂട്, മാറനല്ലൂർ, കണ്ടല എന്നീ പ്രധാന ജംഗ്ഷനുകളിൽ അശ്രദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. പോങ്ങുംമൂട് ജംഗ്ഷനിൽ നിന്ന് മലയിൻകീഴ് ഭാഗത്തേക്ക് പോകുന്നിടത്ത് പ്രത്യേകിച്ച് കൊടും വളവിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എതിരെ വരുന്ന വാഹനങ്ങൾ കാണാനാകാത്ത വിധമാണ്. എപ്പോഴും തിരക്കും അപകടങ്ങളും പതിവായിട്ടുള്ള ഈ ഭാഗത്ത് മാറനല്ലൂർ പൊലീസ് സ്ഥലത്തുണ്ടെങ്കിലും തിരിഞ്ഞ് നോക്കാറില്ലെന്നും ആക്ഷേപമുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ടൈൽ പണിക്ക് പോവുകയായിരുന്ന 19 കാരൻ ടെമ്പോയ്ക്ക് അടിയിൽപ്പെട്ട് മരിച്ചതും ഇന്നലെ പോങ്ങുംമൂട് -ചീനിവിള റോഡിൽ സ്കൂളിലേക്ക് ബൈക്കിൽ കുട്ടിയെയും കൊണ്ട് പോകവേ സ്കൂൾ ഗേറ്റിനടുത്ത് പോങ്ങുംമൂട് ഭാഗത്തു നിന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. പരിക്കേറ്റ് കുട്ടിയും രക്ഷിതാവും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. മലയിൻകീഴ് -ചീനിവിള റോഡ് ചെന്ന് കയറുന്ന പോങ്ങും മൂട് ഭാഗത്ത് എത്തുമ്പോൾ നെയ്യാറ്റിൻകര-കാട്ടാക്കട റോഡ് കടക്കാൻ ഏറെനേരം വാഹനയാത്രക്കാർക്ക് വേണ്ടിവരും. എപ്പോഴും തിരക്കേറിയ ഈ റോഡിൽ പൊലീസിന്റ സേവനം പ്രധാനപ്പെട്ടതാണെങ്കിലും അവർ ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.
ആശങ്കയിൽ രക്ഷിതാക്കൾ
സ്വകാര്യ കോളേജ്, സ്കൂൾ, സർക്കർ സ്കൂൾ എന്നിവ പൂർണ തോതിൽ പ്രവർത്തിച്ച് തുടങ്ങിയതോടെ ഇരുചക്രവാഹനങ്ങളുടെ അമിത വേഗത്തിലുള്ള പാച്ചിൽ പ്രദേശവാസികളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കാറുണ്ട്. അപകടമുണ്ടാകാത്ത ഒരു ദിവസം പോലും മാറനല്ലൂർ, കണ്ടല, പോങ്ങുംമൂട് ഭാഗത്തില്ല. തിരക്കുള്ള ജംഗ്ഷനുകളിൽ റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവായിട്ടുണ്ട്. പലപ്പോഴുമിത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കാറുണ്ടെങ്കിലും പൊലീസ് ഇടപെടാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അപകട കാരണം
കാട്ടാക്കട-നെയ്യാറ്റിൻകര,പോങ്ങുംമൂട്-ചീനിവിള റോഡ് ടാറിംഗ് നടത്തിയതോടെ വാഹനങ്ങളുടെ വേഗതയും വർദ്ധിച്ചിട്ടുണ്ട്.
ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അംഗീകൃത ബസ് സ്റ്റോപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ് അവിടെ നിറുത്താറില്ല.
ബസ് സ്റ്റോപ്പിന് കൃത്യത ഇല്ലാത്തതിനാൽ യാത്രക്കാർ ബസ് പിടിക്കാനുള്ള ഓട്ടവും പതിവാണിവിടെ.
ലഹരിമാഫിയകളും
സ്കൾ-കോളേജ് കുട്ടികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ സംഘം സജീവമായിട്ടുള്ള മാറനല്ലൂരിൽ സ്കൂൾ-കോളേജ് പ്രവർത്തമനമാരംഭിച്ചതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്. പൊലീസിന്റെ സേവനം ഈ പ്രദേശത്തെ ജംഗ്ഷനുകളിലുണ്ടെങ്കിൽ കുട്ടികൾ അവിടവിടെ തമ്പടിക്കാതെ സമയത്തിന് വീടുകളിൽ എത്തുമായിരുന്നു. രാവിലെ 8 മണി മുതൽ 10 വരെ ഇവിടത്തെ ജംഗ്ഷനുകളിൽ നിയന്ത്രിക്കാനാകാത്തവിധം തിരക്ക് അനുഭവപ്പെടാറുണ്ട്. കാട്ടാക്കട നിന്നുള്ള ബസുകൾ പോങ്ങുമൂട് വല്ലപ്പോഴുമേ നിറുത്താറുള്ളൂ.
തോന്നുംപടി പാർക്കിംഗ്
പോങ്ങുംമൂട്,മാറനല്ലൂർ,കണ്ടല തുടങ്ങിയ സ്ഥലങ്ങളിൽ റോഡിനിരുവശത്തും ട്രാഫിക് നിയമം കാറ്റിൽപ്പറത്തിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. റോഡിന് വീതിയുണ്ടെങ്കിലും കരുക്കിന് കുറവുണ്ടാകാറില്ല. ലോറികൾ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങൾ പോങ്ങുംമൂട് -ചീനിവിള റോഡ് ആരംഭിക്കുന്നിടത്ത് നിരനിരയായി എപ്പോഴുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |