കൊച്ചി: എം.ബി.ബി.എസ് പ്രവേശനത്തിന്റെ രണ്ടാംഘട്ടം ഇന്നാരംഭിക്കേ, കേരളത്തിൽ ആകെ സീറ്റുകൾ 4,055. മുൻവർഷത്തെക്കാൾ 100 സീറ്റ് കുറവ്.
പത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലായി 1,605 സീറ്റുണ്ട്. ഇന്ത്യൻ മെഡിക്കൽ കമ്മിഷന്റെ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ മൂന്നു വർഷമായി അഫിലിയേഷൻ ലഭിക്കാത്ത ഇടുക്കി മെഡിക്കൽ കോളേജിൽ ഇക്കുറിയും സീറ്റില്ല. മുമ്പ് 100 സീറ്റുണ്ടായിരുന്നു.
സർക്കാർ മെഡിക്കൽ കോളേജുകളിൽ ഏറ്റവുമധികം സീറ്റുകൾ കോഴിക്കോട്ടും തിരുവനന്തപുരത്തുമാണ്. 250 വീതം. 20 സ്വാശ്രയ കോളേജുകളിൽ 2,450 സീറ്റുകളുണ്ട്. മലപ്പുറത്തെ എം.ഇ.എസ് മെഡിക്കൽ കോളേജിനെ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല. അഫിലിയേഷൻ നടപടികൾ പൂർത്തിയാകാത്തതാണ് കാരണം. നടപടികൾ പൂർത്തിയാക്കിയാൽ അടുത്ത അലോട്ട്മെന്റിൽ സീറ്റുകൾ അനുവദിക്കുമെന്ന് കേരള ആരോഗ്യശാസ്ത്ര സർവകലാശാല അറിയിച്ചു. 150 സീറ്റുകളാണ് എം.ഇ.എസിലുണ്ടായിരുന്നത്.
എറണാകുളം വടക്കൻ പറവൂരിലെ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന് മാത്രമാണ് ഇക്കുറി കൂടുതൽ സീറ്റുകൾ ലഭിച്ചത്. മുമ്പ് 100 ആയിരുന്നത് 150 സീറ്റായി വർദ്ധിപ്പിച്ചു.
രണ്ടാംഘട്ട പ്രവേശനം
19 വരെ തുടരും
എം.ബി.ബി.എസ് രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിച്ചവരുടെ പ്രവേശനം ഇന്ന് ആരംഭിക്കും. ഇവർക്ക് ഫീസടയ്ക്കാനുള്ള സമയം ഇന്നലെ വൈകിട്ട് നാലിന് അവസാനിച്ചു. ഫീസടച്ചതിന്റെ രസീതും മറ്റു രേഖകളുമായി 19ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജുകളിലെത്തി പ്രവേശനം നേടണം. പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും. രണ്ടാം അലോട്ട്മെന്റിന് ശേഷവും സീറ്റുകൾ ഒഴിവ് വന്നാൽ മോപ് അപ് കൗൺസലിംഗിലൂടെ നികത്തുമെന്ന് പ്രവേശന കമ്മിഷണർ അറിയിച്ചു.
കേരളത്തിലെ
വാർഷിക ഫീസ്
സർക്കാർ മെഡി. കോളേജ്: 27,580 രൂപ
സ്വാശ്രയത്തിലെ 85% സീറ്റ്: 6.55 ലക്ഷം മുതൽ 7,65 ലക്ഷംവരെ
16% എൻ.ആർ.ഐ ക്വാട്ട: 20 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |