തിരുവനന്തപുരം: സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമ്മാണം അനിവാര്യമാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച് അടുത്ത സഭാസമ്മേളനത്തിൽ നിയമം കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. ജസ്റ്റിസ് കെ. ഹേമ അദ്ധ്യക്ഷയായ വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ തുടർനടപടികൾ സർക്കാർ വിശദമായി ചർച്ച ചെയ്തു. ഡബ്ളിയു.സി.സി അടക്കം സിനിമാ സംഘടനകളുടെ യോഗം ഉടൻ ചേരും. വനിതാകമ്മിഷനും സാമൂഹ്യനീതി വകുപ്പും പങ്കെടുക്കും. ഇതിലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചലച്ചിത്ര അക്കാഡമിയും കെ.എസ്.എഫ്.ഡി.സിയും ക്രോഡീകരിച്ച് സർക്കാരിന് കൈമാറും.
ഹേമ കമ്മിറ്റി, എൻക്വയറീസ് ഒഫ് ആക്ടിന്റെ പരിധിയിൽ വരുന്നതല്ല. സിനിമാരംഗത്തുള്ളവർ തങ്ങളുടെ സ്വകാര്യ അനുഭവങ്ങൾ കമ്മിറ്റിയോട് വെളിപ്പെടുത്തിയത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഉള്ളതിനാൽ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുരേഖയാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷനും ഉത്തരവിട്ടിട്ടുണ്ടെന്നും കെ.കെ.രമയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി. മൊഴി നൽകിയവരുടെ പേരുകൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്ന് രമ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |