ഫറോക്ക് (കോഴിക്കോട് ):ലോകത്തെ ഏറ്റവും ചെറിയ അമ്മപ്പശുവെന്ന സ്ഥാനവുമായി ഗിന്നസ് ബുക്കിൽ ഇടം നേടാൻ കോഴിക്കോട്ട് നിന്ന് മീനാക്ഷിയും.
ക്ഷീര കർഷകൻ ഫറോക്ക് കരുവൻതിരുത്തി സഹീദ മൻസിലിൽ കെ.എം.മുഹമ്മദ് ബഷീറിന്റെ അരുമയായ മൂന്നു വയസുകാരി മീനാക്ഷിയുടെ ഉയരം 76 സെന്റീമിറ്റർ മാത്രം. ആന്ധ്രയിലെ പുങ്കാനൂർ ഇനമാണ്. ദിവസം അര ലിറ്റർ പാൽ മാത്രമേ കിട്ടൂ. ഫെബ്രുവരി 22നായിരുന്നു പ്രസവം. ഈ വിഭാഗത്തിൽ 90 സെന്റിമീറ്റർ ഉയരമുള്ള വെച്ചൂർ പശുവിനാണ് നിലവിലെ ഗിന്നസ് റെക്കാഡ്.
നിയോഗം പോലെയാണ് തനിക്ക് മീനാക്ഷിയെ ലഭിച്ചതെന്ന് ബഷീർ പറയുന്നു. വാങ്ങുമ്പോഴേ ഗർഭിണിയായിരുന്നു. പിന്നീടാണ് ഗിന്നസ് റെക്കാഡിനായി അപേക്ഷിച്ചത്. മൂന്ന് മാസത്തിനകം വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ വിഭാഗത്തിലെ പശുക്കളിൽ മീനാക്ഷി യൂണിവേഴ്‌സൽ റെക്കാഡിന് അർഹയായിട്ടുണ്ട്.
ഇന്ന് വൈകിട്ട് സഹീദ മൻസിലിൽ ഒരുക്കുന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്‌കാരം സമർപ്പിക്കും. യു.ആർ.എഫ് വേൾഡ് റെക്കാഡ്സ് ചീഫ് എഡിറ്റർ സുനിൽ ജോസഫ് പങ്കെടുക്കും.
വംശനാശം നേരിടുന്ന അപൂർവ്വ നാടൻ പശുക്കളെ പരിപാലിക്കുന്നതിൽ താത്പര്യമുള്ള ബഷീറിന്റെ തൊഴുത്തിൽ പത്തിനം നാടൻ പശുക്കളുണ്ട്. കരുവൻതുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായ ഇദ്ദേഹം സംയോജിത ജൈവ കൃഷിയുടെ ഫറോക്ക് ഏരിയാ ചെയർമാൻ കൂടിയാണ്. ക്ഷീര കർഷകനായിരുന്ന പിതാവ് മണലൊടി ഉണ്ണി ഹസ്സന്റെ (ബാവ) വഴിയേ നീങ്ങുകയായിരുന്നു മകനും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |