പന്തളം: പ്രളയത്തിലും കൊവിഡിലും ദുരിതം അനുഭവിച്ചവരെ രക്ഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മങ്ങാരം ശാഖയിൽ ഗുരുദേവ തൃപ്പാദ പഞ്ചലോഹ പ്രതിഷ്ഠ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവങ്ങളുടെ കണ്ണീരൊപ്പാൻ രക്ഷകനായി വന്നയാളാണ് പിണറായി. എനിക്ക് രാഷ്ട്രീയമില്ല. എസ്.എൻ.ഡി.പി യോഗത്തിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. കോൺഗ്രസിനോട് ആർക്കും പിണക്കമില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസ് വളർന്നുവളർന്ന് കുഴിയാന പോലെയായി. അതിന് തങ്ങളാരും ഉത്തരവാദികളല്ല. വടക്കേയറ്റത്തുള്ള കെ.സുധാകരൻ കോൺഗ്രസിനെ നന്നാക്കാമെന്നേറ്റ് എന്റെയടുത്ത് വന്നു. വടക്കല്ല ഇത് തെക്കാണെന്ന് ഞാൻ ഒാർമ്മിപ്പിച്ചു. എപ്പോഴാണ് കാലു വാരുന്നതെന്ന് അറിയാൻ പറ്റില്ല.
തെക്കനെയും പാമ്പിനെയും കണ്ടാൽ ആദ്യം തല്ലിക്കൊല്ലുന്നത് തെക്കനെ എന്നാണ് വടക്കുള്ളവർ പറഞ്ഞുകൊണ്ടിരുന്നത്. സുധാകരൻ പല അടവും പ്രയോഗിക്കുന്നുണ്ട്. ഒരു എം.പിയെ തിരഞ്ഞെടുക്കാനുള്ള പേരു പറയാൻ സുധാകരനു സാധിച്ചിട്ടില്ല. തർക്കവും വഴക്കവുമാണ് അവിടെ. തിരഞ്ഞെടുപ്പിൽ തോറ്റ ലിജുവിനെയാണ് ഉയർത്തിക്കൊണ്ടുവന്നത്. സോണിയാ ഗാന്ധിയുടെ മകളുടെ ഭർത്താവിന്റെ ബിസിനസിലെ വിശ്വസ്തനെയാണ് ഡൽഹിയിൽ നിന്ന് തിരഞ്ഞെടുത്തത്. കോൺഗ്രസുകാർ തന്നെയാണ് കോൺഗ്രസിനെ നശിപ്പിക്കുന്നത്. ചില പ്രത്യേക സമുദായങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരാണ് കോൺഗ്രസുകാരെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ജനങ്ങളുടെ കോടതി മറുപടി നൽകും
എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ പുറപ്പെട്ടവർക്ക് ജനങ്ങളുടെ കോടതി മറുപടി നൽകുമെന്ന് വെള്ളാപ്പള്ളി. യോഗം ഭരണസമിതിയെ അയോഗ്യരാക്കിയെന്ന് പ്രചരിപ്പിക്കുന്നവർ അതിന്റെ രേഖകൾ കാണിക്കണം. പ്രചരണം കല്ലുവച്ച നുണയാണ്. എസ്.എൻ.ഡി.പി യോഗമെന്ന് വടിവൊത്ത് പറയാൻ കഴിയാത്ത പലിശരാജാക്കന്മാർ പണവും കൊണ്ടു നടന്ന് സംഘടനയെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. പത്ത് കിണ്ണത്തിലെങ്കിലും കഞ്ഞി കൊടുത്തിട്ടുള്ളവരല്ല അവർ. ആരെങ്കിലും കൊടുക്കാൻ പോയാൽ അവരെ ഇല്ലാതാക്കാൻ ശ്രമിക്കും.
യോഗത്തിനെതിരെ പ്രവർത്തിക്കുന്നവർ എന്തു നന്മയാണ് ചെയ്തിട്ടുള്ളതെന്ന് സമുദായ അംഗങ്ങൾ ആലോചിക്കണം. പാവങ്ങൾക്ക് സഹായം ചെയ്യുന്ന മൈക്രോഫിനാൻസിനെ ഇല്ലാതാക്കാൻ ശ്രമിച്ചു. സമുദായാംഗങ്ങളുടെ കണ്ണീരൊപ്പുന്ന പദ്ധതികളാണ് യോഗം നടപ്പാക്കുന്നത്. യോഗം പ്രവർത്തകർ പ്രബുദ്ധരാണ്. യോഗത്തിന്റെ പ്രവർത്തനവും പാരമ്പര്യവും അറിയാവുന്നവരാണ്.
ശ്രീനാരായണ ഗുരുദേവനെ ദൈവമായിക്കണ്ട് പൂജിച്ച് പ്രാർത്ഥിക്കുന്നവർക്ക് അതിന്റെ പ്രയോജനമുണ്ടാകും.
എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം സമുദായത്തിനു വേണ്ടി നീക്കിവച്ചു. ഒരുപാട് വിമർശനങ്ങൾ നേരിട്ടു. പക്ഷെ, വോട്ടു വന്നപ്പോൾ എല്ലാവരും എനിക്കൊപ്പമാണ് നിന്നത്. കൊവിഡ് പ്രതിസന്ധി മാറി, ഇനി പ്രവർത്തനങ്ങളുടെയും സമ്മേളനങ്ങളുടെയും കാലമാണ്- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എ.വി ആനന്ദരാജ്, വൈസ് പ്രസിഡന്റ് ടി.കെ വാസവൻ തുടങ്ങിയവർ പ്രസംഗിച്ചു. ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |