തിരുവനന്തപുരം: ഉത്സാഹത്തോടെയാണ് അവർ കൂട്ടം കൂട്ടമായി ബസിലും ഓട്ടോയിലുമൊക്കെയായി ടാഗോർ തിയേറ്ററിൽ വന്നെത്തിയത്. ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റാകുന്നതിന്റെ സന്തോഷം. പാസ് വാങ്ങുന്നതെവിടെ എന്നു ചോദിച്ചെത്തിയപ്പോൾ നീണ്ട ക്യൂ. ഏറെയും 'കന്നിക്കാർ'. പാസും ഡെലിഗേറ്റ് കിറ്റും കിട്ടിയപ്പോൾ കാത്തിരുന്ന സമ്മാനം കൈയിൽ വന്ന സന്തോഷം. ചിരി മാസ്കിൽ മറച്ചില്ല. പാസ് ടാഗിൽ കൊരുത്ത് കഴുത്തിൽ അണിഞ്ഞ് മാസ്ക് മാറ്റി ചിരിച്ച് സെൽഫികൾ. ഒറ്റയ്ക്കും ഗ്രൂപ്പായും. അടുത്ത നിമിഷം അതെല്ലാം 'ഇൻസ്റ്റ'യിൽ പോസ്റ്റി. പിന്നെ ബുക്കെടുത്ത് സിനിമാ ലിസ്റ്റിലേക്ക് നോട്ടം. കാണേണ്ട സിനിമ ഫിക്സ് ചെയ്തു. ഇലക്ട്രിക് ഓട്ടോ റിക്ഷകൾ നിരന്ന് കിടക്കുന്നു. വനിതാ സാരഥികളും റെഡി.
ചേച്ചി കൈരളിയിൽ പോകുമോ? 'അതിനെന്താ മക്കളെ നിങ്ങൾക്ക് സിനിമയ്ക്കു പോകാനല്ലേ ഈ ഓട്ടോകളെല്ലാം ഫ്രീയാ കയറിക്കോ...'' മൂന്നും നാലും വച്ച് ഓട്ടോയിൽ കയറി പിള്ളേര് പോയി. ഇത്തവണ ഡെലിഗേറ്റുകളെ തിയേറ്ററുകളിലെത്തിക്കാൻ ഓട്ടോ റിക്ഷകൾ മാത്രമല്ല. കെ.എസ്.ആർ.ടി.സി ബസും ഉണ്ട്.
''തിയേറ്ററിൽ സിനിമകൾ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഫെസ്റ്റിവലിൽ സിനിമ കാണുക ഒരാഗ്രഹമായിരുന്നു.അത് സാധിച്ച സന്തോഷത്തിലാണ് ഞങ്ങൾ'' എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി നവമിയുടേയും കൂട്ടുകാരും തിമിർപ്പിൽ തന്നെ...
പതിനായിരം ഡെലിഗേറ്റുകളിൽ മൂവായിരത്തോളം പാസുകൾ വിദ്യാർത്ഥികൾക്കാണ്. പ്രായം 18 തികയണമെന്നു മാത്രം. ശേഷിക്കുന്ന ഏഴായിരത്തിലും ഏറെയും ചെറുപ്പക്കാർ തന്നെയായിരുന്നു. പ്രായം 26 തികഞ്ഞ മേള യുവജനോത്സവമാണ്. ചിലർക്കൊക്കെ കോളേജ് പരീക്ഷ കാരണം മേള മിസായതിന്റെ വിഷമം ഉണ്ട്.
''പുതിയ തലമുറയുടെ പങ്കാളിത്തം വർദ്ധിച്ചത് മേളയുടെ നല്ല ഭാവിയാണ് കാണിക്കുന്നത്. മേളയുടെ ജനകീയ മുഖം തിരിച്ചുപിടിക്കുകയാണ്. സിനിമയ്ക്കൊപ്പം കലാപരിപാടികളും ആസ്വദിക്കാം.''
സി.അജോയ്, സെക്രട്ടറി, ചലച്ചിത്ര അക്കാഡമി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |