കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സൈബർ ഹാക്കർ സായി ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്.
അന്വേഷണത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി സായി ശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് പീഡനം ആരോപിച്ചുകൊണ്ട് സായി ശങ്കർ നൽകിയ മറ്റൊരു ഹർജിയും ഇന്ന് കോടതി പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലുണ്ടായിരുന്ന സുപ്രധാന തെളിവുകൾ സായി ശങ്കർ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും ഒരു സ്വകാര്യ ഹോട്ടലിൽ വച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നും നടന്റെ ഫോണിലുണ്ടായിരുന്ന വ്യക്തിപരമായ ചില വിവരങ്ങൾ കോപ്പിചെയ്ത് കൊടുക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഇയാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |